SignIn
Kerala Kaumudi Online
Friday, 26 April 2024 1.38 PM IST

സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് ലോലിത !

lolita

ന്യൂയോർക്ക് : യു.എസിൽ ഫ്ലോറിഡയിലുള്ള മയാമി സീക്വേറിയത്തിൽ കഴിയുന്ന ലോലിതയ്ക്ക് ഇനി പുറംലോകം കാണാം. നീണ്ട 50 വർഷമായി സീക്വേറിയത്തിൽ ജീവിക്കുന്ന ഒരു ഭീമൻ കൊലയാളിത്തിമിംഗലം അഥവാ ഓർക്കയാണ് ലോലിത. പാർക്കിലെത്തുന്നവർക്ക് മുന്നിൽ അഭ്യാസപ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതും മനുഷ്യരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതുമായിരുന്നു കഴിഞ്ഞ ദശാബ്ദങ്ങളിൽ ലോലിത ചെയ്തിരുന്നത്.

1970ൽ തെക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ നിന്നാണ് ലോലിതയെ പിടികൂടിയത്. ലോലിതയെ കടലിലേക്ക് മോചിപ്പിക്കണമെന്ന് വർഷങ്ങളായി പരിസ്ഥിതി പ്രവർത്തകരും മൃഗസ്നേഹികളും ആവശ്യപ്പെടുന്നുണ്ട്. ഇതാണ് ഇപ്പോൾ ഫലം കണ്ടത്. ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ അധികം വൈകാതെ ലോലിതയെ മോചിപ്പിക്കാമെന്ന് അധികൃതർ പറയുന്നു.

അടുത്ത 18 മുതൽ 24 മാസത്തിനുള്ളിൽ ലോലിതയെ സീക്വേറിയത്തിൽ നിന്ന് മാറ്റാനാണ് തീരുമാനം. ഇതിന് മുന്നോടിയായി വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ലോലിതയ്ക്ക് പ്രത്യേക പരിചരണം നൽകും. ലോലിതയ്ക്ക് ഇപ്പോൾ 57 വയസുണ്ട്. കഴിഞ്ഞ വർഷം മുതൽ ലോലിത പാർക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നില്ലെങ്കിലും 80 അടി നീളവും 35 അടി വീതിയുമുള്ള ടാങ്കിൽ തന്നെയാണ് ജീവിക്കുന്നത്.

1980 മാർച്ചിൽ സീക്വേറിയത്തിൽ ചത്ത ഹ്യൂഗോ എന്ന ഓർക്കയെ പാർപ്പിച്ചിരുന്ന ടാങ്കിലാണ് ലോലിതയേയും പാർപ്പിച്ചിരുന്നത്.

മൂന്നാം വയസ് മുതൽ 12 വർഷം ഒറ്റപ്പെട്ട് ജീവിച്ച ഹ്യൂഗോ ടാങ്കിന്റെ വശത്ത് തന്റെ തല പതിവായി ഇടിച്ചിരുന്നു. ഇതിന്റെ ഫലമായി തലയിൽ രക്തം കട്ട പിടിച്ചായിരുന്നു ഹ്യൂഗോയുടെ മരണം.

കടലിൽ 30 മുതൽ 50 വർഷം വരെയാണ് ഓർക്കകളുടെ ശരാശരി ആയുസ്. എന്നാൽ ആൺ ഓർക്കകൾ പരമാവധി 60 വർഷവും പെൺ ഓർക്കകൾ പരമാവധി 80 വർഷത്തിലേറെയും വരെ ജീവിച്ചേക്കാം. 11 ടണ്ണോളം ഭാരമുള്ള ഇവ 32 അടി വരെ നീളം വയ്ക്കും. ലോലിതയുടെ 95 വയസുള്ള അമ്മ ഇപ്പോഴും ജീവിക്കുന്നുണ്ടെന്ന് കരുതുന്നു.

വർഷങ്ങളായി പാർക്കിലെ ജീവനക്കാർ നൽകുന്ന ഭക്ഷണമാണ് ലോലിത കഴിക്കുന്നത്. അതിനാൽ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സ്വതന്ത്രമാക്കുന്നതിന് മുന്നേ ഇരയെ പിടിക്കാനുള്ള കഴിവുകളും മറ്റും ലോലിതയെ പരിശീലിപ്പിച്ചെടുക്കണം. ഇതിനായി യു.എസിന്റെ പല ഭാഗത്തും ലോലിതയെ പാർപ്പിക്കും. വാഷിംഗ്ടൺ സംസ്ഥാനത്തെ ഒരു സ്വാഭാവിക ആവാസ വ്യവസ്ഥയിൽ ലോലിതയെ സ്വതന്ത്രമാക്കി മാറ്റങ്ങൾ നിരീക്ഷിക്കും.

 പ്രതീക്ഷയുടെ പ്രതീകം

ലോകത്തിന്റെ വിവിധ ഭാഗത്തെ സീപാർക്കുകളിലും അക്വേറിയങ്ങളിലുമായി ഏകദേശം 55 ഓർക്കകളെ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ കടലിൽ നിന്ന് നേരിട്ട് പിടിച്ചുകൊണ്ട് വന്നവയുമുണ്ട് പാർക്കുകളിൽ തന്നെ ജനിച്ചവയുമുണ്ട്. ജന്തുലോകത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ തലച്ചോറ് ഓർക്കകൾക്കാണ്. അതിനാൽ പരിശീലകന്റെ നിർദ്ദേശാനുസൃതം അവയ്ക്ക് വെള്ളത്തിൽ കുതിച്ചുചാടാനും മുകളിലേക്ക് പൊങ്ങാനും കഴിയും.

വിനോദത്തിനും അഭ്യാസപ്രകടനങ്ങൾക്കുമായി ഓർക്കകളെ മനുഷ്യർ ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ലോലിതയുടെ മോചനം. ഇത് വർഷങ്ങളായി പുറംലോകം കാണാതെ ജീവിക്കുന്ന മറ്റ് ഓർക്കകൾക്കും പ്രതീക്ഷയേകുന്നു.

നീണ്ട 40 വർഷം കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുള്ള മറൈൻ ലാൻഡ് വാട്ടർ പാർക്കിൽ കഴിഞ്ഞ കിസ്ക എന്ന ഓർക്ക കഴിഞ്ഞ മാസം 47ാം വയസിൽ വിടപറഞ്ഞിരുന്നു. 2011 മുതൽ ഭീമൻ ടാങ്കിൽ കിസ്ക ഒറ്റയ്ക്കായിരുന്നു. കടുത്ത വിഷാദം നേരിട്ടിരുന്ന കിസ്ക ലോകത്ത് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ഓർക്കയെന്നാണ് അറിയപ്പെട്ടത്.

ഗ്രേറ്റ് വൈറ്റ് ഷാർകുകളെ പോലും തങ്ങളുടെ മൂർച്ചയേറിയ പല്ലുകൊണ്ട് വേട്ടയാടുന്നവയാണ് ഓർക്കകൾ. സമുദ്രത്തിലെ ഇരപിടിയൻമാരിൽ അത്യന്തം അക്രമകാരികളായ ഇവ ശരിക്കും ഡോൾഫിന്റെ കുടുംബത്തിൽപ്പെട്ടവയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.