തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിൽ തന്നെ അവഗണിച്ചെന്ന കെ മുരളീധരൻ എംപിയുടെ പരാമർശത്തോട് പ്രതികരിച്ച് ശശി തരൂർ എം പി. മുരളീധരന്റെ കാര്യത്തിൽ പാർട്ടിയെടുത്തത് തെറ്റായ തീരുമാനമാണെന്നും പ്രസംഗിക്കാൻ അവസരം കൊടുക്കാമായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
"അഥവാ സമയക്കുറവായിരുന്നെങ്കിൽ കുറച്ച് പരിപാടി നേരത്തെ ആരംഭിക്കാമായിരുന്നു. അദ്ദേഹം സീനിയർ നേതാവാണെന്ന് മാത്രമല്ല, പാർട്ടിയിൽ ഭാരവാഹിത്വം വഹിച്ചയൊരു വ്യക്തി കൂടിയാണ്. അങ്ങനെയൊരാളെ അപമാനിക്കുന്നത് ശരിയല്ല. മുൻ കെ പി സി സി അദ്ധ്യക്ഷന്മാരെ ഒരുപോലെ കാണണമായിരുന്നു. ഇനിയും അവസരങ്ങളുണ്ടാകുമെന്ന് വിചാരിക്കുന്നു. തനിക്ക് പ്രസംഗിക്കാൻ അവസരം കിട്ടാത്തതിൽ പരാതിയില്ലെന്നും തരൂർ കൂട്ടിച്ചേർത്തു.
കെപിസിസി മുൻ പ്രസിഡന്റായിട്ടും തനിക്ക് പ്രസംഗിക്കാൻ അവസരം നൽകിയില്ലെന്നും, രമേശ് ചെന്നിത്തലയും എംഎം ഹസനും പ്രസംഗിച്ചിരുന്നെന്നും മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാർട്ടി മുഖപത്രത്തിലെ സപ്ലിമെന്റിലും തന്റെ പേരുണ്ടായില്ല. ഒരാൾ ഒഴിവായാൽ അത്രയും നന്നായി എന്നാണ് നേതൃത്വത്തിന്റെ മനോഭാവം. എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചെന്നും തന്റെ സേവനം പാർട്ടിക്കുവേണ്ടെങ്കിൽ വേണ്ട. സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്താനാണ് തീരുമാനമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |