രാജാക്കാട്: ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ ജനവാസമേഖലയിൽ നിരന്തരം ആക്രമണം നടത്തുന്ന കാട്ടാനയായ അരിക്കൊമ്പൻ കുങ്കിയാനകൾക്ക് സമീപമെത്തിയത് ഭീതിപരത്തി. ഇന്നലെ വൈകിട്ടോടെയാണ് സിമന്റുപാലത്തിന് സമീപത്തെ കുങ്കിത്താവളത്തിലേക്ക് അരിക്കൊമ്പൻ കൂളായി കടന്നു വന്നത്. തന്നെ പിടികൂടാനായി കോടനാട് നിന്നെത്തിച്ച കുങ്കിയാനകൾക്ക് തൊട്ടടുത്തുവരെ കൊമ്പനെത്തി. ഉടൻ സ്ഥലത്തെത്തിയ വനപാലകരും കുങ്കിയാനകളുടെ പാപ്പാന്മാരും ചേർന്ന് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയതിനാൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് തിരഞ്ഞെടുത്ത സിമന്റുപാലത്തിന് സമീപത്തായിരുന്നു. കുറച്ചുദിവസങ്ങളായി ദൗത്യമേഖലയ്ക്ക് സമീപത്തുതന്നെ അരിക്കൊമ്പനുണ്ടായിരുന്നു. പിടിയാനയ്ക്കും രണ്ട് കുട്ടിയാനകൾക്കുമൊപ്പം കാട്ടിൽ ചുറ്റിത്തിരിയുന്നതിനിടെയാണ് പെട്ടെന്ന് ആന കുങ്കിയാനകളുടെ സമീപത്തെത്തിയത്.
വിദഗ്ദ്ധ സമിതി നാളെ മൂന്നാറിൽ
അരിക്കൊമ്പന്റെ ശല്യം പരിഹരിക്കാൻ ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ദ്ധസമിതി നാളെ ജില്ലയിലെത്തും. ചിന്നക്കനാലും 301 കോളനിയും ഉൾപ്പടെയുള്ള പ്രദേശങ്ങൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് സിങ്കുകണ്ടം, 301 കോളനി നിവാസികൾ സിങ്കുകണ്ടത്ത് വെള്ളിയാഴ്ച മുതൽ രാപ്പകൽ സമരം ആരംഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് സമിതിയുടെ സന്ദശനമെന്നാണ് വിവരം. പ്രദേശവാസികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ കൂടി കൂട്ടിച്ചേർത്തായിരിക്കും 4ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയെന്നാണ് വിവരം. കാട്ടാനയെ റേഡിയോ കോളർ ഘടിപ്പിച്ച് പ്രദേശത്ത് തന്നെ തിരിച്ചുവിടുന്നത് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിൽ സമിതി എത്തിയെന്നാണ് വിവരം. പിടികൂടി കൂട്ടിലടയ്ക്കുന്നതിന് പകരം റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിൽ തുറന്നുവിടുകയെന്ന ശുപാർശയ്ക്കായിരിക്കും സമിതി മുന്തിയ പരിഗണന നൽകുന്നതെന്നാണ് സൂചന. ഇതിനായുള്ള സ്ഥലമടക്കം ഇനി വനംവകുപ്പ് കണ്ടെത്തേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |