ആലപ്പുഴ: ഹോട്ടൽ, ബേക്കറി ജീവനക്കാരുടെ പക്കൽ ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ ഇനി പിഴയൊടുക്കണം. ആദ്യഘട്ട പരിശോധനയിൽ കാർഡ് ഇല്ലാത്തവർക്ക് 15 ദിവസം സാവകാശം നൽകും. ഇതിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. പിഴത്തുക നിശ്ചയിച്ചിട്ടില്ല. ഇന്നലെ 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മൂന്നിടങ്ങളിൽ നോട്ടീസ് നൽകി.
അനുവദിക്കുന്ന സമയ പരിധിക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ പിഴ അടയ്ക്കേണ്ടിവരും. ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതോടെ ഇന്നലെ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും തിരക്ക് അനുഭവപ്പെട്ടു. കാഴ്ച, ത്വക്ക്, നഖം രക്തം, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്, വിര പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് ഹെൽത്ത് കാർഡ് നൽകുന്നത്. രോഗം കണ്ടെത്തിയാൽ ചികിത്സ നൽകിയ ശേഷം വീണ്ടും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്ടീഷണറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ലാബുകാർ മുതലെടുക്കുന്നുവെന്നും ആരോപണമുണ്ട്. ഡോക്ടറുടെ സർട്ടിഫിക്കറ്റും മറ്റുരേഖകളുമായി അപേക്ഷ സമർപ്പിച്ചാൽ മാത്രമേ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കൂ.
വ്യാപാരികളുടെ ആവശ്യത്തെത്തുടർന്നാണ് മാർച്ച് 31 വരെ സമയം നീട്ടി നൽകിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ കാർഡ് എടുത്തില്ലെങ്കിൽ വലിയ പിഴ നൽകേണ്ടി വരും. ഭക്ഷ്യ സാധന വിപണന ലൈസൻസുള്ള 2,205 സ്ഥാപനങ്ങൾ ജില്ലയിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ 26,713 ആണ്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനിൽ അംഗത്വമുള്ള 5000ൽ അധികം കടകളാണ് ജില്ലയിലുള്ളത്. ഹോട്ടൽ മേഖലയിൽ 50,000ൽ അധികം തൊഴിലാളികളുണ്ട്. അംഗത്വം എടുക്കാത്ത ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അനവധി. ജില്ലയിൽ ഒരുലക്ഷത്തോളം പേർ ഹെൽത്ത് കാർഡ് എടുക്കേണ്ടിവരും. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും. 50 ശതമാനം പേർപോലും ഹെൽത്ത് കാർഡ് എടുത്തിട്ടില്ലെന്നാണ് പ്രാദേശിക ഭരണ കൂടങ്ങൾ പറയുന്നത്. തൊഴിലാളികളുടെ എണ്ണം കുറച്ച് കാണിച്ചും ലൈസൻസ് സമ്പാദിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ കടകളിൽ എത്തി തൊഴിലാളികളുടെ എണ്ണം പരിശോധിക്കാതെ റിപ്പോർട്ട് നൽകി ലൈസൻസ് അനുവദിക്കുന്നുവെന്ന പരാതിയുമുണ്ട്.
ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ 15 ദിവസത്തെ നോട്ടീസ് സൽകും. നിശ്ചത സമയത്തിനുള്ളിൽ കാർഡ് എടുത്തില്ലെങ്കിൽ പിഴ ചുമത്തും. പിഴയുടെ നിരക്ക് എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല
ജി. രഘുനാഥകുറുപ്പ്, ഡെപ്യൂട്ടി കമ്മിഷണർ, ഭക്ഷ്യ സുരക്ഷാ വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |