ന്യൂഡൽഹി: മാർച്ചിൽ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സമാഹരിച്ചത് 1.60 ലക്ഷം കോടി രൂപ. ഇത് 2017ജൂലൈയിൽ ജി.എസ്.ടി നടപ്പിലാക്കിയതിന് ശേഷം ലഭിക്കുന്ന എക്കാലത്തെയും മികച്ച രണ്ടാമത്തെ വരുമാനമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ഏപ്രിൽ സമാഹരിച്ച 1.67 ലക്ഷം കോടി രൂപയാണ് സർവകാല റെക്കാഡ് തുക. 2023 മാർച്ചിലെ ജിഎസ്ടി വരുമാനം ഒരു വർഷം മുമ്പ് ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 13 ശതമാനം കൂടുതലാണ്. മാർച്ചിലെ 1.60 ലക്ഷം കോടി രൂപയിൽ 29,546 കോടി രൂപ കേന്ദ്രത്തിന്റേയും 37,314 കോടി രൂപ സംസ്ഥാനങ്ങളുടേയും വിഹിതമാണ്. സംയുക്ത ജിഎസ്ടി 82,907 കോടി രൂപ. 10,355 കോടി രൂപയാണ് സെസ്.
2023 മാർച്ചിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം യഥാക്രമം 62,954 കോടിയും 65,501 കോടിയുമാണ്. പ്രതിമാസ ജി.എസ്.ടി വരുമാനം തുടർച്ചയായി തുടർച്ചയായി 12 മാസമായി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
അതേസമയം 2022-23 ലെ മൊത്തം ജി.എസ്.ടി സമാഹരണം 18.10 ലക്ഷം കോടിയാണ്. ഇത് മുൻവർഷത്തേക്കാൾ 22 ശതമാനം കൂടുതലാണെന്നും മന്ത്രാലയം അറിയിച്ചു. മുഴുവൻ വർഷത്തെ ശരാശരി മൊത്ത പ്രതിമാസ സമാഹരണം 1.51 ലക്ഷം കോടിയാണ്.
കൂടാതെ മാർച്ചിൽ ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 8 ശതമാനം കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഉണ്ടായ വരുമാനത്തേക്കാൾ 14 ശതമാനം കൂടുതലാണ് ഇതെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ നിന്നുള്ള ജി.എസ്.ടി
2023 മാർച്ച്- ₹ 2,354 കോടി (+12.67% )
2022 മാർച്ച്- ₹ 2,089 കോടി
2023 ഫെബ്രുവരി- ₹2,326 കോടി (+12% )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |