ഒന്നര വർഷത്തിനുള്ളിൽ നിർമ്മാണം ആരംഭിച്ചേക്കും
കൊല്ലം: കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ആർ.ഒ.ബിയുടെ ജനറൽ അറേഞ്ച്മെന്റ് ഡ്രായിംഗിന് (ജി.എ.ഡി) റെയിൽവേ അനുമതി നൽകി. ഏതാനും ദിവസത്തിനുള്ളിൽ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയിലെയും റവന്യൂ സ്ഥലമേറ്റെടുപ്പ് വിഭാഗത്തിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടികൾ ആരംഭിക്കും. ജി.എ.ഡിക്ക് അനുമതി വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് റെയിൽവേ നടപടികൾ വേഗത്തിലാക്കിയത്.
ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നിന്നാണ് ജി.എ.ഡിക്ക് അന്തിമ അനുമതി ലഭിച്ചത്. സർവീസ് റോഡുകളുടെ നിർമ്മാണത്തിനാണ് സ്ഥലമേറ്റെടുക്കുന്നത്. ആദ്യഘട്ടമായി ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലുകൾ സ്ഥാപിക്കും. പിന്നീട് വിശദമായ സർവേ നടത്തി ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവും പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളും തിട്ടപ്പെടുത്തി വിലനിർണയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യും. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും. ഭൂമി ഏറ്റെടുപ്പ് പൂർത്തിയായ ശേഷമേ നിർമ്മാണത്തിനുള്ള ടെണ്ടർ ക്ഷണിക്കു.
അപേക്ഷ നൽകിയിട്ട് മൂന്നര വർഷം
എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി എന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. പലതവണ ആർ.ഒ.ബി നിർമ്മാണത്തിന് ശ്രമങ്ങളുണ്ടായെങ്കിലും എതിർപ്പുകളെ തുടർന്ന് മുടങ്ങി. ഏറ്റവുമൊടുവിൽ 2019 സെപ്തംബറിലാണ് ആർ.ബി.ഡി.സി.കെ അംഗീകാരത്തിനായി രൂപരേഖ നൽകിയത്. എന്നാൽ എറണാകുളം സെക്ഷൻ ഓഫീസ് രൂപരേഖയിൽ പലവിധ ഭേദഗതികൾ ചൂട്ടിക്കാട്ടി അപേക്ഷ പലതവണ മടക്കി. ഭേദഗതികൾ ഒരുമിച്ച് നിർദേശിക്കാതെ, അനുമതി വൈകിപ്പിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തത്. ഏറ്രവും ഒടുവിൽ, റെയിൽവേയുടെ ഭാഗവുമായി ബന്ധമില്ലാത്ത നാഷണൽ ഹൈവേ അതോറിട്ടിയുടെ എൻ.ഒ.സിയും ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥർ ബോധപൂർവം അനുമതി വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ റെയിൽവേ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |