നാഗർകോവിൽ: രാഹുൽ ഗാന്ധിയെ എം.പിസ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരെ യൂത്ത്കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ്-ബിജെപി പ്രവർത്തകർ തമ്മിലടിച്ചു. തമിഴ്‌നാട്ടിലെ നാഗർകോവിലിലാണ് സംഭവം. നാഗർകോവിലിലെ ബിജെപി ഓഫീസിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പൊലീസ് ഇവരെ നീക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കല്ലെറിയാനും മർദ്ദിക്കാനും തുടങ്ങി. സംഭവത്തെ തുടർന്ന് എംഎൽഎ എം.ആർ ഗാന്ധിയുടെ നേതൃത്വത്തിൽ പിന്നീട് ബിജെപി പ്രവർത്തകർ 'റോഡ‌് രോക്കോ' പ്രതിഷേധം നടത്തി.
അതേസമയം മാനനഷ്‌ടകേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതിജാമ്യം അനുവദിച്ചു. ഈ മാസം 13ന് കേസ് വീണ്ടും പരിഗണിക്കും. രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് ഇന്ന് കേസിൽ അപ്പീൽ സമർപ്പിച്ചത്. അപേക്ഷയിൽ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ കോടതി വീണ്ടും വാദം കേൾക്കും. ഏപ്രിൽ 13 വരെയാണ് നിലവിൽ ജാമ്യം അനുവദിച്ചിരിക്കുന്നത്. മേയ് മൂന്നിനാകും കേസ് വീണ്ടും പരിഗണിക്കുക.
രണ്ടാഴ്‌ച മുൻപ് കർണാടകയിലെ ബംഗളൂരുവിലും ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പാർട്ടികൾ സ്ഥാപിച്ച ബോർഡുകളുടെ പേരിലെ തർക്കമാണ് ശക്തമായ പരസ്‌പര ആക്രമണമായി മാറിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |