SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.49 PM IST

വേനൽമഴ അകലെ? താഴാതെ താപനില

1

തൃശൂർ: തെക്കൻ കേരളത്തിൽ വേനൽമഴ പെയ്‌തെങ്കിലും മദ്ധ്യകേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ മഴയുണ്ടാകാനുള്ള സാദ്ധ്യതകൾ കുറവാണെന്നും ചൂട് പെട്ടെന്ന് ശമിക്കില്ലെന്നും കാലാവസ്ഥാ ഗവേഷകർ. വേനൽമഴയ്ക്ക് സാധാരണ ഉണ്ടാകേണ്ട സാഹചര്യം രൂപം കൊണ്ടിട്ടില്ല. പ്രാദേശിക ഘടകങ്ങൾ മഴയ്ക്ക് കാരണമാകാമെങ്കിലും ആ സാദ്ധ്യതകളും നിലനിൽക്കുന്നില്ല.

കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വർഷങ്ങളേക്കാൾ കനത്ത ചൂടാണ് തൃശൂർ അടക്കമുളള ജില്ലകളിൽ. കേരളത്തിൽ താപതരംഗം സംഭവിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിൽ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചെന്നും പറയുന്നുണ്ട്.

പ്രാദേശിക വനങ്ങളുടെ വിസ്തൃതിയിലുള്ള ചെറിയ മാറ്റം പോലും മഴയെ ബാധിക്കുന്നുണ്ടെന്ന് മുൻപ് ചില ഏജൻസികൾ നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു. മനുഷ്യനിർമ്മിത വന പ്രദേശങ്ങളും മരങ്ങൾ നട്ട് വളർത്തുന്ന പ്ലാന്റേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണിത്.

മരങ്ങൾ വ്യാപകമായി മുറിക്കുമ്പോൾ അതേ അളവിൽ സംഭരിച്ചിരിക്കുന്ന കാർബൺ പുറന്തള്ളപ്പെടും. ഇത് അന്തരീക്ഷ താപനില കൂട്ടും. ബാഷ്പീകരണവും വർദ്ധിക്കും. മഴത്തുള്ളികൾ ഭൂമിയിലെത്തും മുമ്പേ ബാഷ്പീകരിക്കപ്പെടുന്നതിനും ഇത് ഇടയാക്കും.


പ്രാദേശികമായും മഴയില്ല

വേനൽമഴയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്രാദേശിക കാലാവസ്ഥ. നിശ്ചിതസ്ഥലത്തുണ്ടാകുന്ന കാലാവസ്ഥാമാറ്റം കൊണ്ട് കൂടുതൽ മേഘങ്ങൾ രൂപം കൊളളുകയും പെട്ടെന്ന് മഴ പെയ്യുകയും ചെയ്യാറുണ്ട്. ഇക്കുറി അതുണ്ടാകുന്നില്ല. ഉൾക്കാടുകളിൽ മരങ്ങൾ വ്യാപകമായി നശിച്ചതിനാൽ മലയോരമേഖലകളിലും മഴയ്ക്കുള്ള സാദ്ധ്യതകളില്ല. കാട്ടുതീ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കാടുകളിൽ മരങ്ങൾ കത്തിനശിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക വിവരം. കാട്ടുതീ സാദ്ധ്യത മുന്നിൽ കണ്ട് വനപ്രദേശങ്ങളിലേക്കുള്ള വിനോദസഞ്ചാരത്തിന് ചിലയിടങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.


രാത്രിയിലും പൊളളുന്നു

അന്തരീക്ഷത്തിൽ നിലനിൽക്കുന്ന എതിർചുഴിയുടെ സാന്നിദ്ധ്യമാണ് താപനില ഉയരാൻ കാരണമെന്നായിരുന്നു ഒരു നിഗമനം. അസാധാരണ കാലാവസ്ഥ ഉളളതിനാൽ രാത്രിയിലെ താപനിലയും ഉയരുകയാണ്. രാവിലെ പെട്ടെന്ന് തന്നെ ഉയർന്ന താപനിലയിലേക്ക് എത്തുന്നുമുണ്ട്. ചൂട് കൂടിയതോടെ ഗ്രാമീണ മേഖലകളിൽ ജലക്ഷാമവും രൂക്ഷമാണ്. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴും. പച്ചക്കറി അടക്കമുള്ള ആഭ്യന്തരകൃഷിയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്.


വ്യാപകമായ വേനൽമഴയ്ക്കുള്ള സാദ്ധ്യതകൾ നിലവിലില്ല. ഒറ്റപ്പെട്ട വേനൽ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്.

- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.