ഇടവ: അയിരൂർ സ്വദേശി ശിവറാമിനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചശേഷം റോഡിൽ ഉപേക്ഷിക്കുകയും ചെയ്‌ത കേസിൽ റിമാൻഡിലായിരുന്ന പ്രതികളെ അയിരൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ഒന്നാം പ്രതി ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മി പ്രിയ (19 ), രണ്ടാം പ്രതിയും ലക്ഷ്‌മി പ്രിയയുടെ ഇപ്പോഴത്തെ കാമുകനുമായ എറണാകുളം സ്വദേശി അഭിനവ് (18) , മൂന്നാം പ്രതി എറണാകുളം സ്വദേശി കിക്കി എന്ന ഒബദ്. കെ.ആർ (21), നാലാം പ്രതി തൃക്കാക്കര സ്വദേശി അതുൽ പ്രശാന്ത് (22), ആറാം പ്രതി കളമശേരി സ്വദേശി അശ്വിൻ രാജ് (21), എട്ടാം പ്രതി ഇടപ്പള്ളി സ്വദേശി നീരജ് (22), ഒമ്പതാം പ്രതി എറണാകുളം സ്വദേശി അമൽ മോഹൻ (24) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്.
മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനുമായി നാലുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് അയിരൂർ പൊലീസ് നൽകിയിരുന്നത്. പ്രതികളെ ഇന്ന് എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കും. കേസിലെ അഞ്ചാം പ്രതി സൈക്കോ എന്ന ജോസഫ് പനാട്ട്, ഏഴാം പ്രതി ഈസ എന്നിവർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അയിരൂർ പൊലീസ് അറിയിച്ചു. ഏപ്രിൽ 5ന് രാവിലെ 10ഓടെ അയിരൂർ സ്വദേശി ശിവറാമിനെ വീടിന് മുന്നിൽ നിന്ന് കാറിൽ കയറ്റിക്കൊണ്ട് പോകുകയും എറണാകുളം ബൈപ്പാസിനടുത്ത് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് മർദ്ദിക്കുകയും ചെയ്‌തു. നഗ്നവീഡിയോ ചിത്രീകരിച്ച ശേഷം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പീന്നീട് റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |