തിരുവനന്തപുരം: ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി, പിന്നാലെ വലിയ തീഗോളം.. കിഴക്കേകോട്ടയിലെ നോർത്ത് ബസ് സ്റ്റാൻഡിലെ യാത്രക്കാർ ഇന്നലെയുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കായിരുന്നു. നാട്ടുകാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും പൊലീസും ഫയർ ഫോഴ്സും ചുമട്ടുതൊഴിലാളികളും സംയുക്തമായി സമയോചിതമായി ഇടപെട്ടത് വലിയ ദുരന്തം ഒഴിവാക്കി. ഇന്നലെ ഉച്ചയോടെയായിരുന്നു നഗരത്തെ മുൾമുനയിൽ നിറുത്തിയ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം.
തീപിടിത്തമുണ്ടായി നിമിഷങ്ങൾക്കകം അഗ്നിബാധ കടകളിലേക്ക് ആളിപ്പടർന്നതോടെ ബസ് സ്റ്റാൻഡിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പരിഭ്രാന്തരായി റോഡിലേക്ക് ഇറങ്ങിയോടി. ഇതിനിടെ വലിയ പുകപടലവും ഉയർന്നു. ബസ് സ്റ്റാൻഡിലെ പരസ്യ ബോർഡുകളും കനത്തചൂടിൽ നശിച്ചു. നിമിഷങ്ങൾക്കുള്ളിൽ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. ചുമട്ടുതൊഴിലാളികളും പ്രദേശവാസികളും ചേർന്ന് പരിസരത്തുണ്ടായിരുന്നവരെ മാറ്റി രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊട്ടുപിന്നാലെ ചെങ്കൽച്ചൂള, ചാക്ക എന്നിവിടങ്ങളിലെ ഫയർഫോഴ്സ് യൂണിറ്റുകളും പാഞ്ഞെത്തി. സംഘമെത്തുമ്പോൾ സ്ഥലം തീയും പുകയും മൂടിയിരുന്നു. ആദ്യം അവർക്ക് കടകളിലേക്ക് കടക്കാനായില്ല. ശക്തമായി വെള്ളം ചീറ്റി തീപിടിത്തത്തിന്റെ തീവ്രത അല്പം ശമിപ്പിച്ച ശേഷമാണ് സംഘം ഉള്ളിൽ കടന്നത്. അപ്പോഴേക്കും കടകളിലെ ഭക്ഷണസാധനങ്ങൾ നശിച്ചിരുന്നു. സമീപത്തെ ലോട്ടറിക്കടയിലുണ്ടായിരുന്ന നാണയത്തുട്ടുകൾ ചിതറിത്തെറിച്ചു. അലമാരകളുടെ ചില്ലുകളും പൊട്ടിത്തെറിച്ചു. തീപിടിത്തത്തെ തുടർന്ന് നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ രണ്ട് മണിക്കൂറോളം നിറുത്തി.
തീപിടിത്തമുണ്ടായതറിഞ്ഞ് മാദ്ധ്യമ പ്രവർത്തകരും ടെലിവിഷൻ കാമറകളും സംഭവസ്ഥലത്ത് നിറഞ്ഞു. ബസ് സ്റ്റാൻഡിന് സമീപം ജനങ്ങളും തടിച്ചുകൂടി. തീപിടിത്തം മൊബൈലിൽ പകർത്തി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ തത്സമയം പ്രചരിപ്പിക്കാനും ആളുകൾ തിരക്കുകൂട്ടി. മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു എന്നിവർ സ്ഥലംസന്ദർശിച്ചു. തീപിടിത്തം സംബന്ധിച്ച് ജില്ലാകളക്ടറോട് റിപ്പോർട്ട് തേടുമെന്ന് ഇവർ അറിയിച്ചു. ചെങ്കൽച്ചൂള ഫയർ സ്റ്റേഷൻ ഓഫീസർമാരായ നിതിൻരാജ്, രാമമൂർത്തി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിജയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ഷാഫി, അനിൽകുമാർ, ചാക്ക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ സജിത്ത്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.സി.ഷാജി, സനൽകുമാർ, മുകേഷ്, ഹരികുമാർ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |