കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, തടിക്കാട്, ഏറം ആയില്യം വീട്ടിൽ രാധാകൃഷ്ണപിള്ള (59), തിരുവനന്തപുരം, പാലോട്, എക്‌സ് സർവീസ് കോളനി ബിന്ദു ഭവനിൽ സുകുമാരൻ (61) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
റൊമാനിയയിൽ ഒരു ലക്ഷം രൂപ മാസ ശമ്പളമുള്ള ജോലി വാങ്ങിനൽകാമെന്ന് മോഹിപ്പിച്ചാണ് ആദിനാട് സ്വദേശിയായ യുവതിയിൽ നിന്ന് പല തവണയായി എട്ടേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് മനസിലാക്കി പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. വാളകത്തെ ഓഫീസിലെത്തിയെങ്കിലും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം ടെക്‌നോപാർക്കിൽ പുതുതായി ഓഫീസ് തുറന്നെന്ന് മനസിലാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും പ്രതികളുടെ കൂട്ടാളികളെ കുറിച്ചും പൊലീസ് പരിശോധിച്ചുവരുന്നു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മിഷണർ വി.എസ്.പ്രദീപ് കുമാറിന്റെ നിർദേശാനുസരണം കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, സജി, സി.പി.ഒ ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |