പാലക്കാട്: കാത്തുകാത്തിരുന്ന് ഒടുവിൽ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ - ഫോണിന്റെ ഇന്റർനെറ്റ് കണക്ഷൻ വീടുകളിലേക്ക്. മൂന്നാഴ്ചയ്ക്കകം ജില്ലയിലെ 1,347 കുടുംബങ്ങൾക്ക് കണക്ഷൻ നൽകാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിലുള്ള 1,347 ബി.പി.എൽ കുടുംബങ്ങളുടെ പട്ടിക സർക്കാർ നേരത്തെ കെ ഫോൺ അധികൃതർക്ക് നൽകിയിരുന്നു. ഈ പട്ടികയിലുള്ള പരിശോധനയും പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
കേരള വിഷനാണ് വീടുകളിലേക്ക് ലൈൻ വലിക്കുന്നത്. സെക്കൻഡിൽ 10 മുതൽ 15 വരെ എം.ബി വരെ വേഗത്തിൽ ദിവസം ഒന്നര ജിബി ഡാറ്റയാണ് ഒരു വീട്ടിൽ ഉപയോഗിക്കാൻ കഴിയുക. ജില്ലയിലാകെ 2,108 സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തിൽ കെ ഫോൺ എത്തുക. 273 കിലോമീറ്ററിലാണ് ഒപ്റ്റിക്കൽ കേബിൾ വലിക്കുക. വൈദ്യുതിത്തൂണുകളിലൂടെ 2,640 കിലോമീറ്ററിൽ 1,784 കിലോമീറ്റർ പൂർത്തിയായി. തൂണുകളിലൂടെയുള്ള കേബിളുകളിൽ സ്ട്രീറ്റ് ബോക്സ് ഘടിപ്പിക്കും. 39 ബോക്സാണ് ഇതിനായി സ്ഥാപിക്കുക. ട്രാൻസ്മിഷൻ ടവറിലൂടെ കേബിൾ എത്തിക്കേണ്ട ജോലി 99 ശതമാനവും പൂർത്തിയായി. ഓഫീസുകളുടെ നിർമാണം 83 ശതമാനമായി. 35 പോയിന്റ് ഓഫ് പ്രസൻസിൽ 16 എണ്ണം പൂർത്തിയായി.
ശൃംഖലയുടെ കേന്ദ്രം പറളിയിൽ
ജില്ലയിലെ കേബിൾ ശൃംഖലയിലെ പ്രധാനകേന്ദ്രം (കോർ പോപ്) പറളിയിലാണ്. ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂർ, വെണ്ണക്കര, നെന്മാറ, കണ്ണമ്പുള്ളി, വടക്കഞ്ചേരി, ചിറ്റടി എന്നീ ഉപകേന്ദ്രങ്ങൾവഴിയാണ് കൂടുതൽ പ്രദേശത്തേക്ക് തുടക്കത്തിൽ കേബിൾ ശൃംഖല എത്തിക്കുക. ഈ പ്രദേശങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കും അക്ഷയ സെന്ററുകൾക്കും സ്‌കൂളുകൾക്കും കോളേജുകൾക്കും കണക്ഷൻ നൽകാൻ സംവിധാനം ഒരുങ്ങി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് സബ്സിഡി നിരക്കിലും ഇന്റർനെറ്റ് ലഭിക്കുന്ന പദ്ധതിയാണിത്.
ജില്ലയിലെ 36 സെർവർ സ്‌റ്റേഷൻ പൂർത്തിയായിട്ടുണ്ട്. 306 സർക്കാർ സ്ഥാപനത്തിൽ കെ ഫോൺ സ്ഥാപിച്ചുകഴിഞ്ഞു. ഈ വർഷം അവസാനത്തോടെ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കെ ഫോൺ എത്തിക്കാനാകും.കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |