തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ എം. ആർ. ഐ. സ്കാനറും മാമ്മോ മെഷീനും മാറ്റിസ്ഥാപിക്കുന്ന സാഹചര്യത്തിൽ,രോഗികൾക്ക് മെഡിക്കൽ കോളേജ് കാമ്പസിലുള്ള സർക്കാർ സ്കാനിംഗ് സെന്ററായ എച്ച്. എൽ. എല്ലിൽ സൗജന്യ നിരക്കിൽ സ്കാനിംഗ് നടത്താനുള്ള ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആർ.സി.സി ഡയറക്ടർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
ആർ.സി.സിയിലുള്ള ഏക എം.ആർ.ഐ സ്കാനർ തകരാറിലായ സാഹചര്യത്തിൽ നിർദ്ധന രോഗികൾ വൻതുക മുടക്കി സ്വകാര്യാശുപത്രികളെ ആശ്രയിക്കാൻ നിർബന്ധിതരാവുകയാണെന്ന പരാതിയിൽ ബദൽ സംവിധാനം ഒരുക്കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആർ.സി.സി ഡയറക്‌ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മാമ്മോ മെഷീന്റെ തകരാറിനെ തുടർന്ന് നിരവധി രോഗികളാണ് കഴിഞ്ഞദിവസങ്ങളിൽ ബുദ്ധിമുട്ടിയത്. മുൻഗണനാ അടിസ്ഥാനത്തിൽ പരിശോധനയ്‌ക്കായി ആർ.സി.സിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൃത്യമായ ചികിത്സ ലഭിക്കാതെ മടങ്ങുകയായിരുന്നു.
പുതിയ യന്ത്രങ്ങൾ വാങ്ങാൻ പർച്ചേസ് ഓർഡർ നൽകിയതായി മനുഷ്യാവകാശ കമ്മിഷന് നൽകിയ റിപ്പോർട്ടിൽ അധികൃതർ പറയുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ സേവനം ഉറപ്പാക്കിയിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ ഉപയോഗിച്ചാണ് യന്ത്രങ്ങൾ വാങ്ങുന്നത്. രണ്ടു വർഷം മുമ്പുതന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. അനുബന്ധ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എ. സി. വർക്കുകൾ നടത്തേണ്ടതുണ്ട്. ഇവ പൂർത്തിയാക്കാൻ മാമ്മോഗ്രാഫിക്ക് പരമാവധി 2 മാസവും എം. ആർ. ഐ. ക്ക് 6 മാസവുമാണ് കമ്പനികൾ ആവശ്യപ്പട്ടിട്ടുള്ളത്. എന്നാൽ നിശ്ചിത കാലയളവിനു മുമ്പേ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീമിന്റെ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |