SignIn
Kerala Kaumudi Online
Thursday, 19 September 2024 7.02 AM IST

ഫുട്‌ബോളിനെ പ്രണയിച്ച ചലച്ചിത്രകാരൻ

Increase Font Size Decrease Font Size Print Page
mamu

സിനിമയ്ക്കൊപ്പം മാമുക്കോയ ചേർത്തുപിടിച്ചത് ഫുട്‌ബാളിനെയാണ്. ഒടുവിൽ അദ്ദേഹം പങ്കെടുത്ത ചടങ്ങും മലപ്പുറം കാളികാവ് പൂങ്ങാട് സെവൻസ് ഫുട്ബോളിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹം കുഴഞ്ഞുവീണതും.
കല്ലായിപ്പുഴയോരത്തും പള്ളിക്കണ്ടി നൈനാൻ വളപ്പിലെ ആളൊഴിഞ്ഞ പറമ്പുകളിലും തുണിപ്പന്തുമായി ഓടിനടന്ന ഒരു ബാല്യമുണ്ട്, മാമുക്കോയയ്ക്ക്. അന്നത്തെ അതേ ആവേശം കെടാതെ സൂക്ഷിക്കാൻ മരിക്കുംവരെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഓരോ തവണ ലോകകപ്പ് ഫുട്‌ബോളിന് വിസിലുയരുമ്പോഴും ടെൻഷനോടെ കളി കാണുന്ന കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ.
ഒരുനാട് ഫുട്‌ബോളിനെ ഏറ്റുവാങ്ങുന്നത് കാണണമെങ്കിൽ ലോകകപ്പ് സമയത്ത് പള്ളിക്കണ്ടി നൈനാംവളപ്പിലേക്ക് വരണം. മാമുക്കോയ ജനിച്ചതും വളർന്നതും ഇവിടെയാണ്. എവിടെയും ബ്രസീലിന്റെയും അർജന്റീനയുടെയും ജർമ്മനിയുടെയും സ്‌പെയിനിന്റെയും കൊടികൾ. ഫ്‌ളക്‌സ് ബോർഡുകൾ. റോഡ് ഷോകൾ. കളി കാണാനായി വലിയ സ്‌ക്രീനാണ് ഈ ചെറുഗ്രാമത്തിൽ ഒരുക്കിയിരിക്കുന്നത്. രാത്രി ഒരു ഗ്രാമം മുഴുവൻ ഇവിടെ ആവേശത്താൽ ഒത്തുചേരും.
''പാരമ്പര്യമായി ഫുട്‌ബോളിനെ സ്‌നേഹിച്ചവരാണ് കോഴിക്കോട് ജില്ലയിലെ നൈനാംവളപ്പുകാർ. പിടിച്ചാൽ കിട്ടാത്ത പ്രായത്തിൽ തുണിപ്പന്തുമായി ഗോളടിച്ചവരാണ് ഞങ്ങളുടെ തലമുറ. തോലു കൊണ്ടുണ്ടാക്കിയ ബാൾ വാങ്ങണമെങ്കിൽ പണം വേണം. അതില്ലാത്തതിനാൽ ഉമ്മയോട് പറഞ്ഞ് പഴയ തുണി സംഘടിപ്പിക്കും.സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരേണ്ട താമസം, പുസ്തകമെടുത്ത് ഒരേറാണ്. അതുകഴിഞ്ഞ് ബോളുമായി കൂവിവിളിച്ച് പുഴയോരത്തേക്ക്. മഴയും വെയിലുമൊന്നും ഞങ്ങൾക്ക് പ്രശ്‌നമില്ല. അന്ന് ഒപ്പം കളിച്ചവരിൽ രണ്ടോ മൂന്നോ പേരെ ഇന്ന് ജീവിച്ചിരിപ്പുള്ളൂ.''-മാമുക്കോയയുടെ വാക്കുകൾ.
മാമുക്കോയ ഏറ്റവുമൊടുവിൽ മൈതാനത്ത് കളിക്കാനിറങ്ങിയത് പന്ത്രണ്ട് വർഷം മുമ്പാണ്. ജോഷി സംവിധാനം ചെയ്ത സെവൻസ് എന്ന സിനിമയ്ക്കുവേണ്ടി. 'സെവൻസി'ൽ കോച്ചിന്റെ വേഷത്തിലായിരുന്നു അദ്ദേഹം.
മാമുക്കോയ മാത്രമല്ല, കുടുംബവും ഫുട്‌ബോളിനെ ഇഷ്ടപ്പെടുന്നവരാണ്. മകളുടെ ഭർത്താവ് സക്കീർഹുസൈൻ ഗോൾ കീപ്പറാണ്. മകൻ അബ്ദുൾറഷീദും ഫുട്‌ബാളറാണ്. ഫുട്‌ബോൾ പ്രേമം കൊണ്ട് പേരക്കുട്ടിക്ക് പ്രശസ്തനായ ഫുട്‌ബോളറുടെ പേരാണിട്ടത്‌. സിദാൻ.
''എല്ലാ കളിക്കാരെയും എനിക്കിഷ്ടമാണ്. ബ്രസീലാണ് ഇഷ്ട ടീം. പെലെ എന്ന മഹാനായ കളിക്കാരനെ ഞങ്ങളുടെ തലമുറയിൽപ്പെട്ടവർക്ക് മറക്കാൻ കഴിയില്ല. പുതിയ ചെറുപ്പക്കാർക്ക് പെലെയെ അറിയാമായിരിക്കും. എന്നാൽ അദ്ദേഹത്തിന്റെ കളി കണ്ടുകാണില്ല. പെലെയുടെ കളി കാണാൻ വേണ്ടി മാത്രം 'ജയന്റ് ഓഫ് ബ്രസീൽ' എന്ന സിനിമയുടെ കാസെറ്റ് ഇടയ്ക്കിടെ കാണുമായിരുന്നു. മറ്റൊരു ഇതിഹാസം മറഡോണയാണ്. മെസി, സിദാൻ, നെയ്മർ... തുടങ്ങിയ കളിക്കാരെ ഇഷ്ടമാണെങ്കിലും ആരും പെലെയോളം വരില്ല.'' അത്രയ്ക്കുണ്ട്, കോഴിക്കോട് പള്ളിക്കണ്ടിക്കാരന്റെ ആവേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAMUKKOYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.