തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. ഓഫീസ് ഭരണത്തിലും, പ്രവർത്തനത്തിലും ഗുരുതരമായ വീഴ്ചവരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ആർക്കിടെക്ടിനെയും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്ടിനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു. മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി.
മാർച്ച് 23-ന് മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പിന്റെ ആർകിടെക്ട് വിങിൽ പരിശോധന നടത്തിയിരുന്നു. മന്ത്രി എത്തിയ സമയത്ത് പല ഉദ്യോഗസ്ഥരും ഓഫീസിൽ ഹാജരായിരുന്നില്ല. 41 ജീവനക്കാരിൽ 14 പേർ മാത്രമാണ് കൃത്യ സമയത്ത് ഹാജരായത്. ആർകിടെക്ട് വിങിലെ അനാസ്ഥ നേരിട്ട് മനസിലാക്കിയ മന്ത്രി വകുപ്പ് സെക്രട്ടറിയെയും പൊതുമരാമത്ത് വിജിലൻസിനെയും ഓഫീസിലെ പ്രവർത്തനം പരിശോധിക്കാൻ നിയോഗിച്ചിരുന്നു.
തുടർന്ന് പ്രധാനപ്പെട്ട രജിസ്റ്ററുകളും രേഖകളും കൃത്യമായി സൂക്ഷിക്കുന്നതിൽ ഉൾപ്പെടെ ഗുരുതരമായ വീഴ്ച കണ്ടെത്തുകയായിരുന്നു. കൂടാതെ ജീവനക്കാരിൽ പലരും കൃത്യ സമയത്ത് ഹാജരാകാറില്ല എന്നതും വ്യക്തമായി. പിന്നാലെയാണ് മന്ത്രിയുടെ നിർദേശപ്രകാരം രണ്ട് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. കൃത്യമായി ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും. വിശദമായ അന്വേഷണം നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |