മുംബയ്: തുടർച്ചയായ അഞ്ച് ദിവസവും രാജ്യത്തെ ഓഹരി സൂചികകൾ മുന്നേറിയതോടെ മികച്ച നേട്ടത്തിലാണ് കഴിഞ്ഞ വ്യാപാര ആഴ്ച കടന്നുപോയത്. സെൻസെക്സ് 1457 പോയിന്റും നിഫ്റ്രി 441 പോയിന്റും നേട്ടമുണ്ടാക്കി. സെൻസെക്സിന് 61,000 പോയിന്റും നിഫ്റ്റിക്ക് 18,000 പോയിന്റും ക്രോസ് ചെയ്യാനായതിന്റെ ആവേശത്തിലാണ് നിക്ഷേപകർ. ഇൻഫൊർമേഷൻ ടെക്നോളജി, ബാങ്കുകൾ തുടങ്ങിയവയാണ് പ്രധാനമായും നേട്ടം കൊയ്തവർ. പ്രധാന ഘടകങ്ങളെല്ലാം പോസിറ്റീവ് നിലയിലായതിനാൽ ഈയാഴ്ചയിലും സൂചികകൾ കുതിപ്പ് നിലനിർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഈയാഴ്ചയിൽ മേയ് ഒന്നിന് അവധി ദിനമായതിനാൽ നാല് വ്യാപാര ദിനങ്ങൾ മാത്രമാണ് ഉള്ളത്.
യു.എസ്. ഫെഡ് റിസർവ്
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവ് സംബന്ധിച്ച വിഷയത്തിൽ യോഗം ചേരുന്നതിലുള്ള തീരുമാനം മേയ് മൂന്നിന് ചെയർമാൻ ജെറോം പവൽ പ്രഖ്യാപിക്കും. അമേരിക്കൻ സമ്പദ്ഘടനയിൽ അനിശ്ചിതത്വം തലപൊക്കുന്ന സാഹചര്യത്തിൽ, പലിശ നിരക്കിൽ 25 അടിസ്ഥാന പോയിന്റ് (ബി.പി.എസ്) വർധന നടപ്പാക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. ഇതോടെ അമേരിക്കയിലെ പലിശ നിരക്ക് 5 - 5.25 ശതമാനത്തിലേക്ക് എത്തിച്ചേരും. ഫെഡ് യോഗത്തിലെ തീരുമാനം ആഗോള വിപണികളിൽ നിർണയാകുമെന്നതിൽ സംശയമില്ല. ടെക് ഭീമനായ ആപ്പിൾ കമ്പനി മേയ് 5-ന് പ്രവർത്തനഫലം പ്രസിദ്ധീകരിക്കുന്നുണ്ട്. കൂടാതെ യൂറോപ്യൻ സെൻട്രൽ ബാങ്കും (ഇ.സി.ബി), യോഗം ചേരുന്നുണ്ട്. ഇത്തവണ ഇ.സി.ബി പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് വർധന നടപ്പാക്കുമെന്നാണ് കരുതുന്നത്.
നാലാംപാദ ഫലങ്ങൾ
ആഭ്യന്തര ഘടകങ്ങളാവുക കോർപറേറ്റ് കമ്പനികളുടെ ജനുവരി - മാർച്ച് ത്രൈമാസ കാലയളവിലെ പ്രവർത്തനഫലം പ്രഖ്യാപിക്കലാണ്. കഴിഞ്ഞ ദിവസം പ്രവർത്തന ഫലം പുറത്തുവിട്ട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികളും ചൊവ്വാഴ്ച ചലനങ്ങളുണ്ടാക്കും. കൂടാതെ അദാനി ഗ്രീൻ എനർജി, അദാനി എന്റർപ്രൈസസ്, ടാറ്റ സ്റ്റീൽ, അദാനി ടോട്ടൽ ഗ്യാസ്, ടൈറ്റൻ കമ്പനി, എച്ച്ഡിഎഫ്സി, ടിവിഎസ് മോട്ടോർസ്, ഹീറോ മോട്ടോ കോർപ് എന്നീ പ്രധാന കമ്പനികൾ ഈ വ്യാപാര ആഴ്ചയക്കിടെ പ്രവർത്തനഫലം പ്രഖ്യാപിക്കും.
റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് യോഗം മേയ് 2ന് ചേരുന്നുണ്ട്. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിനെതിരേ അന്വേഷണം നടത്തുന്നതിനായി സെബിക്കും വിദഗ്ധ സമിതിക്കും സുപ്രീം കോടതി അനുവദിച്ച സമയ പരിധി മേയ് 2-ന് അവസാനിക്കുകയാണ്. അന്വേഷണത്തിന് 6 മാസത്തെ കൂടി സാവകാശം നല്കണമെന്ന് സെബി സുപ്രീം കോടിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
മറ്റു ഘടകങ്ങൾ
വിദേശ നിക്ഷേപകർ ഓഹരികൾ വാങ്ങിക്കൂട്ടിയത് ആഭ്യന്തര വിപണിയിൽ ശക്തമായ പിന്തുണയായിരുന്നു. ഇത് ഈയാഴ്ചയിലും വിപണിയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകമാണ്. രാജ്യത്ത് ഏപ്രിൽ മാസത്തിനിടെ വിൽപന നടത്തിയ വാഹനങ്ങളുടെ കണക്കുകൾ അതാത് വാഹന നിർമാതാക്കൾ ഇന്നുമുതൽ പ്രഖ്യാപിച്ചു തുടങ്ങും. അതുകൊണ്ടുതന്നെ ഈയാഴച് ഓട്ടോമൊബൈൽ ഓഹരികളുടെ ചലനങ്ങൾ പ്രതിഫലിക്കും.
രാജ്യാന്തര വിപണിയിൽ ബ്രെൻഡ് ക്രൂഡ് വില മൂന്ന് ശതമാനം ഇടിഞ്ഞു. ഇതിനൊപ്പം രൂപയുടെ മൂല്യവും ഈയാഴ്ച വിപണിയിൽ നിർണായക ഘടകങ്ങളാവുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |