കേരളശേരി: കരിമരുന്നിന്റെ രൂക്ഷഗന്ധത്തിനൊപ്പം മനുഷ്യമാംസം കത്തിക്കരിഞ്ഞ മണം. പലയിടങ്ങളിലായി ചിതറിത്തെറിച്ച മാംസാവശിഷ്ടങ്ങൾ കണ്ടുനിൽക്കാനാവാതെ ഓരോരുത്തരായി പിൻവാങ്ങി. കേരളശേരിയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ട വീട്ടിലാണ് മനസാക്ഷിയെ നടക്കുന്ന ഈ രംഗങ്ങൾ. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡി.എൻ.എ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരും നാട്ടുകാരും.
കേരളശേരി യക്കികാവ് വീട്ടിൽ അബ്ദുൾ റസാഖിന്റെ വീടാണ് സ്ഫോടനത്തിൽ തകർന്നത്. സംഭവ സമയം അബ്ദുറസാഖ് സ്ഥലത്തുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഭാര്യ സുഹ്റ സമീപത്തെ ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഇവർ രണ്ടുപേർ മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മറ്റാരെയും പരിസരവാസികൾ കണ്ടതായി ഓർക്കുന്നില്ല. സ്ഫോടനത്തിൽ ആരാണ് മരിച്ചത് എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. സംഭവസ്ഥലത്ത് ചിതറിക്കിടന്ന മാംസാവശിഷ്ടങ്ങൾ ഫോറൻസിക് സംഘം ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്ക അയച്ചിട്ടുണ്ട്. ഡി.എൻ.എ പരിശോധന ഫലം പുറത്ത് വന്നാൽ മാത്രമേ കൊല്ലപ്പെട്ടത് ആരെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടാവൂ.
വീട്ടിനകത്ത് അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പൊട്ടിത്തെറിച്ചാണ് അപകടം. കഴിഞ്ഞ ദിവസം രാവിലെ പത്തിനാണ് ഉഗ്രസ്ഫോടനം നടന്നത്. കെട്ടിടത്തിന്റെ അടുക്കള ഭാഗം പൂർണമായി തകർന്നു. ഒരു കിലോമീറ്റർ ദൂരം വരെ ശബ്ദം കേട്ടു. സ്ഫോടനം നടന്നതോടെ നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാവാമെന്നാണ് ആദ്യം കരുതിയത്. പൊലീസ് എത്തിയാണ് പടക്കശേഖരം പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചത്.
പടക്ക നിർമ്മാണത്തിന് ലൈസൻസില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവ സമയം പരിസരത്ത് ആരുമുണ്ടാവാത്തതിനാൽ കൂടുതൽ ജീവഹാനിയുണ്ടായില്ല. സമീപത്ത് നിരവധി വീടുകളുള്ള പ്രദേശമാണിത്. തൊട്ടടുത്ത വീടുകളിലേക്കും സ്ഫോടനത്തിലെ അവശിഷ്ടങ്ങൾ ചിതറിയെത്തി.
സ്ഫോടക വസ്തു നിയമപ്രകാരം ഗൃഹനാഥനെതിരെ പൊലീസ് കേസെടുത്തു. കോങ്ങാട് സി.ഐ വി.എസ്.മുരളീധരനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി ശ്രീകുമാർ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |