മുംബയ്: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് നിറുത്തുന്നു. ഇന്നും നാളെയും നടത്താനിരുന്ന എല്ലാ സർവീസുകളും സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതായി സി.ഇ.ഒ കൗഷിക് ഖോന അറിയിച്ചു. ഗോ ഫസ്റ്റ് എയർലൈൻസ് തീരുമാനം ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനെ (ഡി.ജി.സി.എ) അറിയിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തേക്ക് ഫ്ലൈറ്റ് ബുക്കിംഗ് സ്വീകരിക്കുന്നതും നിറുത്തിവച്ചതായി കമ്പനി അറിയിച്ചു.
നിലവിൽ ഫണ്ട് ലഭ്യമില്ലാത്തതിനാൽ ഡൽഹിയിലെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻ.സി.എൽ.ടി) കമ്പനി സമീപിച്ചിട്ടുണ്ട്. വിമാന എൻജിനുകൾ നൽകുന്ന പ്രാറ്റ് ആൻഡ് വിറ്റ്‌നിയെന്ന (പി. ആൻഡ് ഡബ്ല്യു.) സ്ഥാപനത്തിനു പണം കൊടുക്കാനുള്ളതിനാൽ വിതരണം ചെയ്യുന്നത് അവർ നിറുത്തിവച്ചു. ഇതിനെ തുടർന്ന് ഗോ ഫസ്റ്റിന്റെ പകുതിയോളം സർവീസുകൾ, അതായത് 28 വിമാനങ്ങളുടെ സർവീസുകൾ നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. പെട്ടെന്ന് സർവീസ് ഉപേക്ഷിച്ചത് അറിഞ്ഞ് ഗോ ഫസ്റ്റ് വിമാനങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർ പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം മുൻകൂട്ടി അറിയിക്കാതെ സർവീസ് നടത്തില്ലെന്ന് പ്രഖ്യാപിച്ച ഗോ ഫസ്റ്റിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കാരണംകാണിക്കൽ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഗോ എയർ
മുംബയ് ആസ്ഥാനമായുള്ള എയർലൈനാണ് ഗോ ഫസ്റ്റ്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനി 2021-ൽ ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ കമ്പനി ‘ഗോ എയർ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ വർഷം ആദ്യം ഗോ ഫസ്റ്റിന് ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻസ് 10 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ജനുവരി 9ന് ബംഗളൂരുവിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പോകാനായി ഗോ ഫസ്റ്റ് വിമാനത്തിൽ ടിക്കറ്റ് എടുത്ത 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്. ഈ സംഭവത്തിലാണ് നടപടി സ്വീകരിച്ചത്. 5000ൽ കൂടുതൽ ജീവനക്കാർ ഗോ ഫസ്റ്റ് എയർലൈൻസിൽ ജോലി ചെയ്യുന്നുണ്ട്.
കമ്പനിയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ വിഷമകരമായ ഈ തീരുമാനം എടുക്കേണ്ടി വന്നു. നിലവിലെ സംഭവങ്ങളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന് (ഡി.ജി.സി.എ) വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്യും. എൻ.സി.എൽ.ടി അപേക്ഷ സ്വീകരിച്ചുകഴിഞ്ഞാൽ വിമാന സർവീസുകൾ പുനരാരംഭിക്കും.
-കൗഷിക് ഖോന,
സി.ഇ.ഒ,
ഗോ ഫസ്റ്റ് എയർലൈൻസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |