പദ്ധതി പ്രകാരം ഈ വർഷം ജില്ലയിൽ സംരക്ഷണം ലഭിച്ച കുട്ടികൾ ഏഴ്
സർക്കാർ ബാലമന്ദിരങ്ങളിലെ കുരുന്നുകളെ കുടുംബങ്ങളിലെത്തിക്കുന്ന പദ്ധതി
മക്കളില്ലാത്തവരും അപകടങ്ങളിൽ അവകാശികൾ മരിച്ചവരും പദ്ധതിയുടെ ഭാഗമാകുന്നു
ആലപ്പുഴ : സ്കൂൾ അവധിക്കാലത്ത് പോലും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത ജില്ലയിലെ ഏഴ് കുരുന്നുകൾക്ക് വനിതാശിശുവികസന വകുപ്പിന്റെ ഫോസ്റ്റർ കെയർ പദ്ധതി വഴി വളർത്തുരക്ഷിതാക്കൾക്കൊപ്പം താമസിക്കാൻ അവസരമൊരുങ്ങി. കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ നൂറ് കണക്കിന് അപേക്ഷകൾ വരുന്നുണ്ടെങ്കിലും, എല്ലാവർക്കും ലാളിക്കാൻ കുട്ടികളെ നൽകാൻ സാധിക്കില്ല. കുടുംബത്തിലെ സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം സർക്കാർ അനാഥാലയങ്ങളിൽ നിൽക്കുന്ന പല കുട്ടികളും, സ്കൂൾ അവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാറുണ്ട്. ഇത്തരത്തിൽ പോകാൻ സാഹചര്യമില്ലാത്തതും, രോഗങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ അലട്ടാത്തതുമായ കുട്ടികളെയാണ് പദ്ധതി പ്രകാരം നിശ്ചിത കാലയളവിലേക്ക് വിട്ടു നൽകുന്നത്. നാല് മുതൽ ഏഴ് വയസു വരെയുള്ള കുട്ടികളെയാണ് ഇത്തവണ പദ്ധതിയുടെ ഭാഗമാക്കിയത്.
ഫോസ്റ്റർ കെയർ പദ്ധതി (ബോക്സ്)
ദത്തെടുക്കലിന് നിയമപരമായി സ്വാതന്ത്ര്യമില്ലാത്ത കുട്ടികളെയും അസുഖം, മരണം, മാതാപിതാക്കളിൽ ഒരാളുടെ ഉപേക്ഷിക്കൽ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രതിസന്ധികൾ കാരണം മാതാപിതാക്കൾക്ക് പരിപാലിക്കാൻ കഴിയാത്തതുമായ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. ജന്മം നൽകിയ മാതാപിതാക്കൾക്ക് കുട്ടിക്ക് മേലുള്ള അവകാശം നഷ്ടപ്പെടുന്നില്ല. അതിനാൽ കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ കുട്ടിയെ സ്വന്തം കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യാം. ജീവശാസ്ത്രപരമായ കുടുംബത്തിലേക്ക് മടങ്ങിവരുന്നതുവരെ കുട്ടിയുടെ ശാരീരിക കസ്റ്റഡി പരിചരണത്തെയാണ് ഫോസ്റ്റർ കെയർ പദ്ധതി വഴി ഉദ്ദേശിക്കുന്നത്. വിവാഹിത ദമ്പതികൾ, കുട്ടിയുടെ കുടുംബത്തിലെ അംഗങ്ങൾ, ഏക രക്ഷകർത്താവ്, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്ക് ഫോസ്റ്റർ കെയർ പദ്ധതി വഴി അപേക്ഷ സമർപ്പിക്കാൻ അവകാശമുണ്ട്.
ഹോം സ്റ്റഡി നടത്തും
അപേക്ഷകരുടെ വീട്, ചുറ്റുപാട്, വരുമാനം, ആരോഗ്യം എന്നിവ ചെൽഡ് വെൽഫെയർ കമ്മിറ്റി പരിശോധിച്ച് യോഗ്യരെന്ന് ബോദ്ധ്യപ്പെടുന്നവർക്ക് മാത്രമാണ് കുട്ടികളെ കരാർ പ്രകാരം വിട്ടുനൽകുക. കുട്ടിയും വളർത്തുരക്ഷിതാക്കളുമായി നിറത്തിലടക്കം സാമ്യമുണ്ടോയെന്ന് പരിശോധിക്കും. വർണ്ണ വിവേചനമടക്കമുള്ള സാഹചര്യങ്ങളെ ഒഴിവാക്കാനാണിത്. കുട്ടികളുടെ താത്പര്യവും പരിഗണിച്ച് അവർക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കു. കുട്ടിയുടെയും അപേക്ഷകരുടെയും താത്പര്യപ്രകാരം കരാർ കാലാവധി നീട്ടാനും സാധിക്കും. മക്കളില്ലാത്ത ദമ്പതികളാണ് ജില്ലയിലെ അപേക്ഷകരിൽ കൂടുതലും.
..............................................................................................................................................................
അപേക്ഷകരെ വ്യക്തമായി പഠിച്ച ശേഷം മാത്രമേ കുട്ടികളെ കരാർ കാലാവധിയിലേക്ക് വിട്ടു നൽകു. പദ്ധതിയുടെ ഭാഗമാകുമ്പോൾ യഥാർത്ഥ മാതാപിതാക്കളുടെ അവകാശത്തിന് യാതൊരു കോട്ടവും തട്ടുന്നില്ല. കൂടുതൽ അപേക്ഷകൾ എത്തുന്നുണ്ടെങ്കിലും അത്രത്തോളം പേർക്ക് താത്ക്കാലിക ദത്ത് നൽകാനുള്ള കുട്ടികളില്ല
വനിതാശിശുവികസന വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |