കാസർകോട്: എ.ഐ ക്യാമറ ടെൻഡറിൽ പങ്കെടുക്കാൻ 10 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കേ, ആറു വർഷത്തെ പരിചയമുള്ള അക്ഷര ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയും പങ്കെടുപ്പിച്ചതായി രേഖകൾ പുറത്തുവിട്ട മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തട്ടിക്കൂട്ട് നടപടികളാണ് നടന്നതെന്ന് സ്ഥാപിക്കാൻ ടെക്നിക്കൽ ഇവാല്യൂവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻസ് ബിഡ് ഇവാല്യൂവേഷൻ സമ്മറി റിപ്പോർട്ട് എന്നിവയും പുറത്തുവിട്ടു. തലക്കെട്ട് മാത്രം മാറ്റി എഴുതിയ ഈ റിപ്പോർട്ടുകൾ ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പാണെന്ന് ബോധ്യമാകും.
റിപ്പോർട്ടിലെ സീരിയൽ നമ്പർ 4ൽ 2. 2. എന്ന കോളത്തിൽ ടെൻഡറിൽ പങ്കെടുക്കുന്ന കമ്പനികൾക്ക് 10 വർഷത്തെ പ്രവൃത്തി പരിചയമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. ഇത് അക്ഷര കമ്പനിക്ക് ഉണ്ടെന്ന് ടിക് മാർക്ക് ചെയ്തിട്ടുണ്ട്. ആ കമ്പനി രൂപീകരിച്ചിട്ട് 6 വർഷവും 2 മാസവും മാത്രമേ ആകുന്നുള്ളൂ. തട്ടിപ്പ് അറിയാൻ ഈ ഒരൊറ്റ ഉദാഹരണം മതി. 2017ൽ രജിസ്റ്റർ ചെയ്ത കമ്പനിയാണിത്. കമ്പനിയുടെ വെബ്സൈറ്റിൽ ഇത് വ്യക്തമാണ്.
100 കോടിക്കകത്ത് ഒതുങ്ങുന്ന പദ്ധതിയെ 232 കോടിയിലെത്തിച്ച് 132 കോടി രൂപ പാവപ്പെട്ട വഴിയാത്രക്കാരന്റെ പോക്കറ്റിൽ നിന്ന് കൊള്ളയടിച്ച് ബിനാമി തട്ടിക്കൂട്ട് കമ്പനികൾക്ക് സർക്കാർ സമ്മാനിക്കുന്നതിനെ അഴിമതിയെന്നല്ലാതെ മറ്റെന്ത് പേരിട്ടാണ് വിളിക്കേണ്ടത്.
അക്ഷര എന്റർപ്രൈസസിനെ എങ്ങനെ ഉൾപ്പെടുത്തിയെന്ന് സർക്കാർ വ്യക്തമാക്കണം. സുരക്ഷിതമെന്ന് തോന്നിയ ഒൻപത് രേഖകളാണ് കെൽട്രോൺ പ്രസിദ്ധീകരിച്ചത്. അവ പോലും അഴിമതിയാരോപണങ്ങളെ സാധൂകരിക്കുന്നവയാണ്. ഇനിയും രേഖകൾ പുറത്തുവരാനുണ്ട്. -ചെന്നിത്തല പറഞ്ഞു.
# ഞങ്ങൾ പുറത്തുവിട്ടത്
സർക്കാർ ഒളിപ്പിച്ച രേഖ
തട്ടിപ്പ് പുറത്തു കൊണ്ടു വരാൻ താനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വളരെയേറെ രേഖകൾ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്. സർക്കാരും കെൽട്രോണും ഒളിച്ചുവച്ചിരുന്ന രേഖകളാണവ. അവ ഒന്നും ഖണ്ഡിക്കാൻ സർക്കാരിനോ കെൽട്രോണിനോ കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |