കൊച്ചി: അപകടത്തിനിടയാക്കിയ, ഇൻഷ്വറൻസില്ലാത്ത വാഹനം തിരിച്ചുകിട്ടാൻ വാഹന വിലയ്ക്ക് തുല്യമായ ബോണ്ട് നൽകിയാൽ പാേരെന്നും ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ മതിയായ തുക കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ മതിപ്പുവിലയ്ക്കു തുല്യമായ ബോണ്ടു വാങ്ങി വിട്ടുകൊടുക്കാനുള്ള തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി.
ഇത്തരം കേസുകളിൽ ഇരകൾക്ക് ഈ ബോണ്ടുകൾ തുകയാക്കി മാറ്റാൻ വീണ്ടും നിയമനടപടി സ്വീകരിക്കേണ്ടി വരുന്നുണ്ടെന്ന് സർക്കാർ വാദിച്ചു. തുടർന്ന്, ബോണ്ടുകൾ പോരെന്നും നഷ്ടപരിഹാരം നൽകാൻ മതിയായ തുക കാഷ് ഡെപ്പോസിറ്റോ ബാങ്ക് ഗാരന്റിയോ, ഫിക്‌സഡ് ഡെപ്പോസിറ്റോ ആയി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
വാഹനം വിട്ടു നൽകാൻ പുതിയ ഇൻഷ്വറൻസ് പോളിസി രേഖ ഹാജരാക്കാൻ നിഷ്കർഷിക്കണം. തൃശൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവുകൾ റദ്ദാക്കിയ ഹൈക്കോടതി, വാഹനങ്ങൾ വിട്ടുകിട്ടാനുള്ള അപേക്ഷകൾ വീണ്ടും പരിഗണിച്ച് ഉചിതമായ ഉത്തരവു നൽകാനും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |