കൊല്ലം: വേനൽ മഴയോടൊപ്പമുണ്ടായ മിന്നലേറ്റ് കൊല്ലം ചിതറയിൽ ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ചിതറ മഞ്ഞപ്പാറ ഓയിൽപാം എസ്‌റ്റേറ്റിന് സമീപം ബൗണ്ടറിൽ വീട്ടിൽ ലീല (52), മകൾ ലിജി (34), ലിജിയുടെ മക്കളായ ആദിത്യ (14), അക്ഷയ (13) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലീലയുടെ ഭർത്താവ് രാജൻ (63), മകന്റെ മക്കളായ അശ്വതി (8), ആദിത്യൻ (5) എന്നിവർക്ക് നിസാര പരിക്കുണ്ട്.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. ലൈഫ് ഭവനപദ്ധതി പ്രകാരമുള്ള വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ സമീപത്ത് എണ്ണപ്പനത്തോട്ടത്തിനോട് ചേർന്ന് ഷെഡ് നിർമ്മിച്ചാണ് ഇവർ താമസിക്കുന്നത്. കുടുംബാംഗങ്ങളെല്ലാം ഷെഡിനുള്ളിലുള്ളപ്പോഴാണ് മിന്നലേറ്റത്. ലീലയ്ക്കും ലിജിക്കും പൊള്ളലേറ്റു. ആദിത്യയും അക്ഷയും ബോധം കെട്ടുവീണു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. തിങ്കളാഴ്ച ജില്ലയുടെ പല ഭാഗങ്ങളിലും മിന്നലിൽ ഗൃഹോപകരണങ്ങൾക്ക് വ്യാപകമായി കേടുപാട് സംഭവിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |