മൂവാറ്റുപുഴ: കടം നൽകിയ പണം തിരികെ ചോദിച്ച വൈരാഗ്യത്തിൽ യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അടിമാലി പഴമ്പിള്ളിച്ചാൽ പള്ളിത്താഴത്ത് വീട്ടിൽ സുജിത്തി (38)ന് ജീവപര്യന്തം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. 14 വർഷം തടവ് വേറെയും വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
മഞ്ഞളൂർ ചവറ കോളനി പേരാലിൽചുവട്ടിൽ സന്തോഷ് കുമാർ (49 ) 2017 ഏപ്രിൽ 28നാണ് കൊല്ലപ്പെട്ടത്.
സന്തോഷ് കുമാറിന്റെ അടുത്ത സുഹൃത്തും വാഴക്കുളത്തെ ഹോട്ടൽ ജീവനക്കാരനുമായിരുന്നു പ്രതി. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സന്തോഷിൽ നിന്ന് സുജിത്ത് പലപ്പോഴും പണം കടം വാങ്ങിയിരുന്നെങ്കിലും തിരിച്ചു കൊടുത്തിരുന്നില്ല. ഇത് തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്താൽ കൊലപാതകം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവ ദിവസം സന്തോഷും സുജിത്തും ഒരുമിച്ച് മദ്യപിച്ചു. തുടർന്ന് സുജിത്ത് തന്റെ ഭാര്യാ പിതാവിന്റെ കാറിൽ കയറ്റി സന്തോഷിനെ നേര്യമംഗലം വനത്തിലെത്തിച്ച് കാട്ടുകല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സന്തോഷിന്റെ സ്വർണമാല കൈക്കലാക്കിയ ശേഷം മൃതദേഹം പ്രതി വീടിന് സമീപമുള്ള പഴമ്പിള്ളിച്ചാൽ കൊക്കയിലേക്ക് തള്ളിയിട്ടു.
സന്തോഷിനെ കാണാതായതിനെ തുടർന്ന് സഹോദരൻ വാഴക്കുളം പൊലീസിൽ നൽകിയ പരാതിയിലെ അന്വേഷണത്തിൽ സന്തോഷിന്റെ ഫോണിലേക്ക് വന്ന അവസാന കോൾ സുജിത്തിന്റേതാണെന്ന് മനസ്സിലായി. തുടരന്വേഷണത്തിൽ ഇരുവരും കാറിൽ പോകുന്ന സി.സി.ടി.വി ദൃശ്വങ്ങളും ലഭിച്ചു. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന സംഭവത്തിൽ ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ അഡിഷണൽ ഡിസ്ടിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ള ശിക്ഷ വിധിച്ചത്. സന്തോഷ് കുമാറിന്റെ മാല പ്രതിയുടെ ഭാര്യയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതും കേസിൽ നിർണ്ണായകമായി.
എറണാകുളം സെൻട്രൽ എ.സി.പി സി. ജയകുമാറാണ്കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് മധു ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |