ആലുവ: ഇക്കോ ടൂറിസം പദ്ധതിയുടെ അനന്തസാദ്ധ്യതയുള്ള പരുന്തുറാഞ്ചി മണപ്പുറത്ത് മണൽ മാഫിയ 'ആലുവ ഗോൾഡ്' അരിച്ചെടുക്കുന്നു. തോട്ടുമുഖത്ത് പെരിയാറിന് നടുവിലെ മനോഹരമായ പ്രദേശത്തെ ടൂറിസം സ്വപ്നം പ്രഖ്യാപനങ്ങളിലൊതുങ്ങിയാതോടെയാണ് മണൽ മാഫിയ പിടിമുറുക്കിയത്. 40 ഏക്കറോളമുണ്ടായിരുന്ന മണപ്പുറം ഊറ്റിയെടുത്ത് പാതിയായിട്ടും അധികൃതർക്ക് അനക്കമില്ല.
കാലങ്ങളുടെ പഴക്കം
ഇക്കോ ടൂറിസം പദ്ധതിക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ത്രിതല സമിതികളും സർക്കാരുമെല്ലാം നിരവധി പദ്ധതികൾ പലപ്പോഴായി പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമായില്ല. മണൽ മാഫിയയാണ് പദ്ധതികൾ മുടങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്. പെരിയാറിന്റെ നടുവിലായതിനാൽ സ്ഥലം ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലാണ്. പെരിയാറിന്റെ ഒരു കര കീഴ്മാട് ഗ്രാമപഞ്ചായത്തും മറുകര ചെങ്ങമനാടുമാണ്. പരുന്തുറാഞ്ചിയുടെ സംരക്ഷണത്തിന് കീഴ്മാട് ഗ്രാമപഞ്ചായത്ത് കണ്ടൽച്ചെടികൾ വച്ചുപിടിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മണൽമാഫിയ അവ പുഴയിലൊഴുക്കി.
നശിച്ചത് 35 ലക്ഷം
2008 ൽ കോടിയേരി ബാലകൃഷ്ണൻ ടൂറിസം മന്ത്രിയായിരിക്കെ സ്ഥലം സന്ദർശിച്ച ശേഷം ആലുവ കുട്ടിവനത്തെയും പരുന്തുറാഞ്ചിയെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതി പ്രഖ്യാപിച്ചു. തുടർന്ന് ഇറിഗേഷൻ വകുപ്പ് 20 കോടിയുടെ പദ്ധതി തയ്യാറാക്കിയെങ്കിലും നടന്നില്ല. പിന്നീട് പരുന്തുറാഞ്ചിയിൽ രണ്ടുഘട്ടങ്ങളിലായി 70 ലക്ഷത്തിന്റെ ഇക്കോ ടൂറിസം പ്രഖ്യാപിച്ചു. ആദ്യഘട്ടത്തിൽ 35 ലക്ഷം ചെലവഴിച്ചെങ്കിലും ഉദ്ഘാടനം പോലും നടന്നില്ല. സഞ്ചാരികൾക്ക് മണപ്പുറത്തെത്താൻ സംവിധാനമൊരുക്കിയില്ല.
രണ്ടാംഘട്ടം പണം അനുവദിക്കും മുമ്പ് ഭരണമാറ്റമുണ്ടായി. ആലുവയിൽ എ.എം. യൂസഫ് മാറി അൻവർ സാദത്ത് എം.എൽ.എയായി. അദ്യഘട്ടത്തിൽ നിർമ്മിച്ച ഫുട്പാത്ത്, ജെട്ടി, ഓപ്പൺ സ്റ്റേജ്, കഫറ്റീരിയകൾ എന്നിവയെല്ലാം 2018ലെ പ്രളയത്തിൽ നശിച്ചു. ഇപ്പോൾ അറവുകാരുടെ കാലിവളർത്തൽ കേന്ദ്രമാണ്.
കേന്ദ്ര സഹായവും
വേണം എം.എൽ.എ
ആലുവ മണപ്പുറം കുട്ടിവനവും പരുന്തുറാഞ്ചി മണപ്പുറവും ബന്ധിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിക്കായി അൻവർ സാദത്ത് എം.എൽ.എ ടൂറിസം മന്ത്രിയെ പലവട്ടം സമീപിച്ചെങ്കിലും അനുകൂല നടപടിയുണ്ടായില്ല. കേന്ദ്ര സഹായത്തോടെ പദ്ധതി ആവിഷ്കരിക്കണമെന്നാണ് എം.എൽ.എയുടെ ഇപ്പോഴത്തെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |