കൊച്ചി: കൊവിഡ് ഒമിക്രോൺ വകഭേദങ്ങളിൽ രണ്ടു മാസത്തിൽ ഒന്നിലേറെ തവണ ബാധിക്കാൻ സാദ്ധ്യതയുള്ളതായി പഠനം. ഒമിക്രോൺ വകഭേദങ്ങളെ നിസാരവത്കരിക്കരുത്. ഒമിക്രോൺ മരണ നിരക്കിൽ കുറവ് വരുത്തുമെങ്കിലും ഡെൽറ്റ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ മരണപ്പെടുന്നവരുടെ മൊത്തം എണ്ണത്തിൽ കുറവ് വരുത്തുന്നില്ലെന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു.
തുടക്കം മുതൽ ഭീകരൻ
2021 നവംബറിലാണ് വ്യാപനശേഷി കൂടിയ ഒമിക്രോണെത്തിയത്. ഒമിക്രോൺ വന്നതിനു ശേഷം മരണ നിരക്ക് (ഐ.എഫ്.ആർ) കുറഞ്ഞെങ്കിലും വ്യാപനം കൂടി. മരിക്കുന്നവരുടെ ആകെ സംഖ്യ ചില രാജ്യങ്ങളിൽ ഡെൽറ്റ മരണങ്ങൾക്ക് തുല്യമായി. ഒമിക്രോൺ വൈറസുകൾ ശ്വാസനാളത്തിലും തൊണ്ടയിലും പ്രശ്നങ്ങൾ സൃഷ്ടിച്ചു.
ഒമിക്രോൺ
പലതരത്തിൽ....
ബിഎ.1 എന്ന വകഭേദത്തിൽ നിന്ന് 2021 ഡിസംബറിൽ ബിഎ.2 എന്ന വകഭേദത്തിലേക്ക് മാറി. തുടക്കത്തിൽ കേരളത്തിൽ ഒമിക്രോൺ ബിഎ.1 ആണ് വ്യാപിച്ചതെങ്കിൽ 2022 ജനുവരിയിൽ വ്യാപന നിരക്ക് വർദ്ധിച്ച സമയത്ത് ബിഎ.1, ബിഎ.2 എന്നീ വകഭേദങ്ങളായിരുന്നു പടർന്നത്. ബിഎ.2ന് ഉപശാഖകൾ വന്നു. ക്രമേണ ഒമിക്രോണിന് 700 ലേറെ വകഭേദങ്ങളുണ്ടായി. പ്രതിരോധ ശേഷി, വ്യാപന ശേഷി തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് വകഭേദങ്ങൾ.
2022 ഒടുവിൽ, രണ്ടു വ്യത്യസ്ത ഒമിക്രോൺ വൈറസിന്റെ ജനിതക സ്വഭാവങ്ങൾ കൂടിച്ചേർന്ന് എക്സ്.ബി.ബി എന്ന വകഭേദമുണ്ടായി. ശരീരത്തിലെ കോശങ്ങളിൽ വ്യത്യസ്ത ഘടനകളുള്ള വൈറസുകൾ മൂലം ഒരേ സമയം അണുബാധയുണ്ടായപ്പോഴാണ് റീകൊംബിനന്റ് വിഭാഗത്തിൽപ്പെടുന്ന എക്സ്.ബി.ബി ഉടലെടുത്തത്.
ഇങ്ങനെയുണ്ടായ എക്സ്.ബി.ബിക്കും വകഭേദങ്ങളുണ്ട്. എക്സ്.ബി.ബി 1.5, എക്സ്.ബി.ബി 1.16 എന്നീ വകഭേദങ്ങളാണ് രാജ്യത്ത് കൂടുതൽ. എക്‌സ്.ബി.ബി.2.3 എന്ന വകഭേദവും ഗണ്യമായി വർദ്ധിക്കുന്നുണ്ട്. 2023 ഏപ്രിൽ മാസത്തിൽ കൊവിഡ് തരംഗത്തിൽ കേരളത്തിൽ എക്‌സ്.ബി.ബി.1.16 മൂലം ടി.പി.ആർ 45 ശതമാനം വരെ എത്തി.
പലതവണ വരാം...
എക്സ്.ബി.ബി വൈറസ് ആവർത്തിച്ച് വരാൻ സാദ്ധ്യതയുണ്ട്. രോഗം വന്നു പോയ പലരിലും ക്ഷീണം, ശ്വാസം മുട്ട്, ശരീരവേദന, ഓർമക്കുറവ് എന്നിവ കണ്ടുവരുന്നു. ദീർഘ കാലാടിസ്ഥാനത്തിലുള്ള പ്രത്യാഘാതം വ്യക്തമല്ല.
ആന്തരിക അവയവങ്ങളെയും രക്തക്കുഴലുകളെയും ബാധിക്കും.
രാജീവ് ജയദേവൻ
കോ-ചെയർമാൻ, നാഷണൽ ഐ.എം.എ
കൊവിഡ് ടാസ്‌ക് ഫോഴ്‌സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |