കോട്ടയം: മാനസിക വിഭ്രാന്തിപൂണ്ട പ്രതിയുടെ ക്രൂരതയിൽ യുവഡോക്ടർ മരിച്ച സംഭവം നാടിനെയാകെ നടുക്കിയ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രാത്രി ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാരും ഭീതിയുടെ മുൾമുനയിലാണ്.
രാത്രിയിലെ ജോലി ജില്ലയിലും അങ്ങേയറ്റം ഭയനാകമാണെന്ന് ഡോക്ടർമാർ പറയുന്നു. ലഹരിയിലുള്ളവരും അക്രമികളും അടിപിടിയുണ്ടാക്കുന്നവരുമാണ് രാത്രിയിൽ കൂടുതലായും എത്തുന്നത്.
ജില്ലയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ആശുപത്രി ഒഴികെയുള്ളവിടങ്ങളിൽ രാത്രി ജോലി ആശങ്കാജനകമാണ്. സ്വകാര്യ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരുടെയും സി.സി.ടി.വി. കാമറകളുടെയും സംരക്ഷണ വലയമുണ്ടാകാറുണ്ട്.
സുരക്ഷയില്ലാതെ ജനറൽ ആശുപത്രി
രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ജയിലിൽ നിന്നും പ്രതികളെ നിരന്തരം വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങൾ താറുമറായികിടക്കുകയാണ്. സി.സി.ടി.വി.കാമറകൾ ഒന്നു പോലും പ്രവർത്തിക്കുന്നില്ല. സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി,വൈക്കം താലൂക്ക് ആശുപത്രികളിലും സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം കുറവാണ്.
ബുദ്ധിമുട്ട് അത്യാഹിത വിഭാഗത്തിൽ
രാത്രിയിൽ കൊണ്ടുവരുന്നതിൽ അപകടമുൾപ്പെടെ മിക്ക സംഭവങ്ങളിലും എത്തുന്ന രോഗികൾ മദ്യ ലഹരിയിലായിരിക്കുമെന്നു ജീവനക്കാർ പറയുന്നു. പൊലീസിനു നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് പലപ്പോഴും കാര്യങ്ങൾ. അസഭ്യ വർഷത്തിനൊപ്പം ജീവനക്കാരുടെ ഫോൺ ഉൾപ്പെടെയുള്ളവ മോഷ്ടിക്കുന്നതും പതിവ് സംഭവമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |