തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവഡോക്ടർ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ ഡോക്ടർമാർ പണിമുടക്കിയതോടെ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. മെഡിക്കൽ കോളേജിലും തൃശൂർ, ഇരിങ്ങാലക്കുട ജില്ലാ ജനറൽ ആശുപത്രികൾ, വടക്കാഞ്ചേരി ജില്ലാ ആശുപത്രി, കൊടുങ്ങല്ലൂർ ഉൾപ്പെടെയുള്ള താലൂക്ക് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ഒ.പി അടക്കമുള്ളവ നിറുത്തിവച്ചു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. ഹൗസ് സർജന്മാരടക്കം പണിമുടക്കിയതോടെ വിവിധ മേഖലകളിൽ നിന്നുമെത്തിയ രോഗികളും ഇതര ജില്ലകളിൽ നിന്നുമെത്തിയവരും വലഞ്ഞു. കെ.ജി.എം.ഒ.എ, ഐ.എം.എ, കെ.ജി.എൻ.എ, കെ.ജി.ഒ.എ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധ സമരം നടത്തിയത്. പണിമുടക്കിയ ഡോക്ടർമാർക്ക് ഒപ്പം മറ്റ് ജീവനക്കാരും ചേർന്നു. ഇനി ഇത്തരത്തിൽ ഒരു സംഭവം ആവർത്തിക്കാതിരിക്കാനാണ് പ്രതിഷേധമെന്ന് ഡോക്ടർമാർ വ്യക്തമാക്കി.
ആയിരങ്ങൾ മടങ്ങി
ഡോക്ടർമാരുടെ സമരത്തെ തുടർന്ന് മെഡിക്കൽ കോളേജ് ഒ.പിയിലെത്തിയ 1500 ലേറെ പേർ ചികിത്സ ലഭിക്കാതെ മടങ്ങി. അത്യാഹിത വിഭാഗം മാത്രമാണ് പ്രവർത്തിച്ചത്. തുടങ്ങിവച്ച ശസ്ത്രക്രിയകൾ പൂർത്തിയാക്കി. സ്‌കാനിംഗ്, എക്‌സ് റേ, രക്ത പരിശോധന ഉൾപ്പടെ നിറുത്തി. ദിനംപ്രതി മൂവായിരത്തിലധികം പേർ ചികിത്സ തേടിയെത്തുന്ന സ്ഥലമാണ് മെഡിക്കൽ കോളേജ്.
ചികിത്സ നിഷേധിക്കരുതെന്ന് രോഗികൾ
ഡ്യൂട്ടി തുടങ്ങിയതിന് പിന്നാലെ ഡോക്ടർമാർ പണിമുടക്കിയതോടെ, വിവിധ ആശുപത്രികളിൽ രോഗികളും കൂട്ടിരിപ്പുകാരും പ്രതിഷേധിച്ച് ബഹളം വെച്ചു. വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ അതീവ വിഷമമുണ്ടെന്നും എന്നാൽ ദൂരെ ദിക്കിൽ നിന്നുവരെ ചികിത്സ തേടിയെത്തിയ തങ്ങൾക്ക് ചികിത്സ നിഷേധിക്കുന്നത് ശരിയല്ലെന്നും രോഗികളും വ്യക്തമാക്കി. ഡോക്ടർമാരുമായി രോഗികളും ബന്ധുക്കളും വാക്കുതർക്കത്തിലും ഏർപ്പെട്ടു.
പ്രതിഷധ പ്രകടനം
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ്, തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ജില്ല ആശുപത്രികൾ, ഇതര സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തി. തൃശൂർ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.വി.ഐ.അസീന, ഡോ.ജിൽഷോ ജോർജ്, ഡോ.ബിനോജ് ജോർജ് മാത്യു, ഡോ.ദിവ്യ സുരേശൻ, ഡോ.പി.ഗോപികുമാർ, ഡോ.ശോഭന മോഹൻദാസ്, ഡോ.പവൻ മധുസൂദൻ, തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.താജ് പോൾ പനയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |