ആലപ്പുഴ : ഹൗസ് ബോട്ടുകളും ശിഖാര വള്ളങ്ങളും മോട്ടോർ ബോട്ടുകളും വാഴുന്ന കായൽ ടൂറിസം മേഖലയിലെ പുതിയ 'അവതാരമായ' സ്പീഡ് ബോട്ടുകൾ അപകടത്തിലേക്ക് വഴി തുറക്കുന്നു. അനുമതിയില്ലാതെ സഞ്ചാരികളെ കയറ്റി പായുന്ന സ്പീഡ് ബോട്ടുകളിലെ യാത്ര യാതൊരു സുരക്ഷാ സംവിധാനങ്ങളും കൂടാതെയാണെന്നതാണ് ഭീഷണിയാകുന്നത്.
സ്പീഡ് ബോട്ടുകളുടെ എണ്ണം എത്ര? ലൈസൻസുള്ളവ എത്ര? ഈ ചോദ്യങ്ങൾക്കൊന്നും അധികൃതരുടെ പക്കൽ കൃത്യമായ ഉത്തരമില്ലെന്നതാണ് യാഥാർത്ഥ്യം. സ്വകാര്യ ബോട്ടുകൾ എന്ന ഗണത്തിലാണ് സ്പീഡ് ബോട്ടുകളെയും എണ്ണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിലവിൽ ഡി.ടി.പി.സിയുടെ ഉടമസ്ഥതയിലുള്ള രണ്ട് സ്പീഡ് ബോട്ടുകൾക്ക് മാത്രമാണ് വിനോദ സഞ്ചാരികളെ കയറ്റിയുള്ള സർവീസിന് അനുമതിയുള്ളതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുമ്പോഴും, പുന്നമടക്കായലിൽ ധാരാളം സ്പീഡ് ബോട്ടുകൾ ചീറിപ്പായുകയാണ്. ഡി.ടി.പി.സിയുടെ ബോട്ടുകൾ കഴിഞ്ഞ ഒരു മാസമായി അറ്റകുറ്റപ്പണികൾക്കു വേണ്ടി ഡോക്കിൽ കയറ്റിയിരിക്കുമ്പോഴും സ്വകാര്യ സ്പീഡ് ബോട്ടുകൾ സർവീസ് തുരുന്നു.
യാത്രയല്ലിത് സർക്കസ്!
പുന്നമട ഫിനിഷിംഗ് പോയിന്റിൽ നിന്ന് തുടങ്ങുന്ന ഹൗസ്ബോട്ടുകൾ ഉൾക്കായലിൽ നങ്കൂരമിടുമ്പോഴാണ് സ്പീഡ് ബോട്ടുകളുടെ വരവ്. ഹൗസ് ബോട്ടുകൾക്കടുത്തെത്തി സഞ്ചാരികളുമായി സംസാരിച്ച് നിരക്ക് പറഞ്ഞുറപ്പിച്ച് സ്പീഡ് ബോട്ടിൽ കയറ്റിയാൽ അമിതവേഗതയിലുള്ള സഞ്ചാരവും അഭ്യാസ പ്രകടനങ്ങളുമാണ് പിന്നീട് കാണാൻ കഴിയുക. ഈ ബോട്ടുകൾ വെള്ളത്തിലുണ്ടാക്കുന്ന ഓളം ചെറുവള്ളങ്ങൾക്കും ശിഖാരകൾക്കും ഭീഷണിയാണ്. സാഹസിക വിനോദത്തെ ഇഷ്ടപ്പെടുന്ന ധാരാളം സഞ്ചാരികളാണ് സ്പീഡ് ബോട്ട് യാത്രയ്ക്ക് തയ്യാറാകുന്നത്. കമ്മീഷൻ ധാരണയുള്ളതിനാൽ ചില ഹൗസ് ബോട്ട് ജീവനക്കാരും ഈ അനധികൃത സർവീസിന് കൂട്ടു നിൽക്കുന്നുണ്ട്.
സ്പീഡ് ബോട്ടുകളുടെ നിരക്ക്
ഒരാൾക്ക് : 250 -300 രൂപ
(പരമാവധി 15 മുതൽ 20 മിനിട്ട് സഞ്ചാരം)
1.സ്പീഡ് ബോട്ടുകൾ സഞ്ചാരികളെ കയറ്റുന്നത് അനുമതിയില്ലാതെ
2.അനുമതിയില്ലാത്ത വിവരം അറിയാതെയാണ് സഞ്ചാരികൾ കയറുന്നത്
3.കുട്ടികളെപ്പോലും സുരക്ഷാ ജാക്കറ്റ് ധരിപ്പിക്കാതെയാണിരുത്തുന്നത്
സെക്രട്ടറി വാഴാതെ ഡി.ടി.പി.സി
മാസങ്ങളായി ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലിലെ സെക്രട്ടറി കസേര ഒഴിഞ്ഞു കിടക്കുകയാണ്. സബ് കളക്ടർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. അവസാനം ചുമതല ഒഴിഞ്ഞ സെക്രട്ടറി എത്തിയതും ഏറെക്കാലം കാത്തിരുന്ന ശേഷമാണ് . സ്വകാര്യ കാരണങ്ങളാലാണ് മാസങ്ങൾക്ക് മുമ്പ് അദ്ദേഹം പദവി ഒഴിഞ്ഞുപോയത്.
സ്വകാര്യ ബോട്ടുകൾ എന്ന പേരിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ സ്പീഡ് ബോട്ടുകളുടെ മാത്രമായ എണ്ണം വ്യക്തമല്ല. ഹൗസ് ബോട്ടിൽ നിന്ന് യാത്രക്കാരെ ഇറക്കി സർവീസ് നടത്താൻ ഒരു സ്പീഡ് ബോട്ടിനും അനുമതി നൽകിയിട്ടില്ല
-ഡി.ടി.പി.സി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |