തൃശൂർ: എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ ടൂറിസം വകുപ്പിന്റെ സ്റ്റാളിൽ സുരങ്കയും ഏലത്തോട്ടവും മുനിയറയും. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകരുകയാണ് ഈ സ്റ്റാൾ. മലയോരനാടിന്റെ കൃഷിയും കാനനഭംഗിയും മുനിയറയും കാഴ്ചക്കാർക്ക് കൗതുകം നൽകുന്നു. പ്രദർശനമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ സ്റ്റാൾ.
സ്റ്റാളിന്റെ പ്രവേശന കവാടം മാതൃകാ ഏലത്തോട്ടത്തിലേക്ക് പോകുന്ന രീതിയിലാണ്. ഈ തോട്ടത്തിനുള്ളിലൂടെ കടന്ന് സുരങ്കയിലൂടെ പുറത്തേക്ക് കടക്കാം. ഏലത്തോട്ടത്തിൽ പണ്ട് ഉപയോഗിച്ച കാവൽപ്പുരയുമുണ്ട്. ചരിത്രത്തിനൊപ്പം സ്ഥാനം പിടിച്ച മുനിയറകളുടെ മാതൃകകളും സ്റ്റാളിനെ ആകർഷകമാക്കുന്നു.
സുരങ്ക
കാസർകോട്ടെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമാണ് 'സുരങ്ക'. 15 അടി നീളവും 10 അടി ഉയരവുമുള്ള സുരങ്ക കടന്ന് പുറത്തേക്ക് പോകുന്നത് ഒരു വേറിട്ട അനുഭവമാണ്. നിരവധിപേരാണ് ഏലത്തോട്ടത്തിൽ എത്തി സെൽഫിയെടുത്ത് മടങ്ങുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിനോദത്തിന് ഏലത്തോട്ടത്തിനിടയിൽ നിന്ന് അമ്പെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്ക് കേരളത്തിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമെഴുതി സമ്മാനം നേടാനും അവസരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |