പത്തനംതിട്ട : സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ ജില്ലയിൽ നാല് വർഷത്തിനിടെ 44 കയ്യേറ്റങ്ങൾ ഉണ്ടായെങ്കിലും നടപടിയുണ്ടായത് രണ്ട് കേസുകളിൽ മാത്രം. മല്ലപ്പള്ളി, റാന്നി താലൂക്ക് ആശുപത്രികളിൽ അടുത്തിടെ ഉണ്ടായ അതിക്രമങ്ങളിലാണ് പൊലീസ് കേസെടുത്ത് പ്രതികളെ റിമാൻഡ് ചെയ്തത്. പത്തനംതിട്ടയിലും അടൂരിലും റാന്നിയിലും തിരുവല്ലയിലും ഡോക്ടർമാർക്കും ജീവനക്കാർക്കും നേരെ നിരവധി അക്രമങ്ങളുണ്ടായിട്ടുണ്ട്. കൂടുതൽ കേസുകളും മൊഴി നൽകാൻ ആളില്ലാത്തതു കാരണം മരവിച്ചു. പരാതി നൽകുന്ന ഡോക്ടർമാർക്ക് ജോലിത്തിരക്ക് കാരണം അന്വേഷണത്തോട് സഹകരിക്കാനാകാത്തതാണ് കേസുകൾ നിർജീവമാകാൻ കാരണം.
അതേസമയം, കയ്യേറ്റങ്ങൾ മിക്ക ദിവസങ്ങളിലും ആശുപത്രികളിൽ നടക്കുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. അതിക്രമങ്ങളുണ്ടാകുമ്പോൾ പൊലീസിനെ അറിയിക്കാനും പരാതി നൽകാനും തുടർ നടപടികൾക്കും ആശുപത്രികളിൽ സംവിധാനം വേണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം. പരാതി നൽകുന്ന ഡോക്ടർമാരും ജീവനക്കാരും സ്വന്തം നിലയ്ക്ക് കേസുകൾക്ക് പിന്നാലെ പോകേണ്ടിവരുന്നതിനാൽ പലരും പരാതിപ്പെടാൻ മടിക്കുകയാണ്.
കയ്യേറ്റങ്ങളുടെ പട്ടികയേറുന്നു
മല്ലപ്പള്ളി സർക്കാർ ആശുപത്രിയിൽ രോഗിയുടെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറെയും ജീവനക്കാരെയും മർദ്ദിച്ച പഞ്ചായത്തംഗംത്തെ അറസ്റ്റുചെയ്തിരുന്നു. റാന്നി താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗം നഴ്സിനെ ആക്ഷേപിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തയാളെ അറസ്റ്റ് ചെയ്യുകയുണ്ടായി. റാന്നി ആശുപത്രിയിൽ പരാതി നൽകിയ നഴ്സിനെ അധിക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കറന്റ് ഇല്ലാതിരുന്ന സമയത്ത് എക്സ്റേ പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാല് ഒടിഞ്ഞ രോഗിക്കൊപ്പം വന്നവർ റാന്നി ആശുപത്രിയിൽ പരാക്രമം കാട്ടിയത് അടുത്തിടെയാണ്. റാന്നി ഡീ അഡിക്ഷൻ സെന്റിൽ എത്തിയ ആൾ സെക്യുരിറ്റിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവവുമുണ്ടായി. പൊതിച്ചോറ് പ്ളാസ്റ്റിക്കിൽ പൊതിഞ്ഞ് കൊണ്ടുവന്നതിനെ എതിർത്ത ജീവനക്കാരന്റെ മുഖത്തേക്ക് പൊതിച്ചോറ് വലിച്ചെറിഞ്ഞ സംഭവം ഉണ്ടായതും റാന്നിയിലാണ്.
അപകടത്തിൽ പരിക്കേറ്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയയാളുടെ കൂടെ വന്നവർ രാത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കേസ് എങ്ങുമെത്തിയില്ല.
എയിഡ് പോസ്റ്റുകളില്ല
ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രാത്രി കാലങ്ങളിൽ പൊലീസ് സുരക്ഷയില്ല. വനിതാഹൗസ് സർജൻമാർ അടക്കം ജോലി ചെയ്യുന്ന ആശുപത്രികളിൽ രാത്രിയിൽ അപകടത്തിൽപ്പെട്ടും മദ്യപിച്ചും എത്തുന്നവരും ഡോക്ടർമാരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളും പതിവാണ്. ആശുപത്രി കവാടങ്ങളിലെ സ്വകാര്യ ഏജൻസികൾ നിയമിച്ചിട്ടുള്ള സെക്യുരിറ്റി ജീവനക്കാർ സംഘർഷ സമയങ്ങളിൽ മാറി നിൽക്കുകയാണ് പതിവ്.
'' ആശുപത്രികളിൽ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണം. കസ്റ്റഡിയിലുള്ള പ്രതികളെ പരിശോധനയ്ക്ക് കൊണ്ടു വരുമ്പോൾ മുൻകരുതലുകൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. ട്രയാജ് സംവിധാനം നടപ്പാക്കണം.
ഡോ. മാത്യു വർഗീസ് മാരറ്റ്, കെ.ജി.എം.ഒ.എ ജില്ലാ സെക്രട്ടറി.
പരാതികളിൽ നടപടിയില്ല, സുരക്ഷയ്ക്ക് പൊലീസുമില്ല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |