ചേർത്തല:നഗരത്തിലെ ജിംനേഷ്യത്തിനുള്ളിലേക്ക് ബൈക്കിലെത്തിയ സംഘം സ്ഫോടക വസ്തുവെറിഞ്ഞതിനെത്തുടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പൊലീസ് അന്വേഷണം ഉൗർജ്ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ കസ്റ്റഡിയിലായതായാണ് സൂചന. പ്രതികൾക്ക് സഞ്ചരിക്കാൻ വാഹനം തരപ്പെടുത്തി നൽകിയവരാണ് വലയിലായത്. മുഖ്യപ്രതി പൊലീസ് നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.വിരലടയാള വിദഗ്ദരും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബുധനാഴ്ച രാത്രി 9 ഓടെയാണ് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ടംഗ സംഘം വടക്കേ അങ്ങാടി കവലയ്ക്ക് സമീപത്തെ എസ്.ജെ ജിംനേഷ്യത്തിലേക്ക് സ്പോടക വസ്തു എറിഞ്ഞത്. ഇവിടെ പരിശീലനത്തിനെത്തിയ കളവംകോടം മുല്ലൂർ വീട്ടിൽ പ്രസീദ് (27)നാണ് പരിക്കേറ്റത്.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള പ്രസീദ് അപകടനില തരണം ചെയ്തു. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. ജിംനേഷ്യത്തിലെത്തിയ വയലാർ കളവംകോടം സ്വദേശിയായ മറ്റൊരാളെ ലക്ഷ്യമാക്കിയാണ് അക്രമിസംഘം എത്തിയത്. ബൈക്കിലെത്തിയ സംഘത്തിലെ ഒരാൾ ജിംനേഷ്യത്തിൽ പ്രവേശിച്ച് തോട്ട എറിയുകയായിരുന്നു. ജിംനേഷ്യത്തിന് സമീപം പാർക്ക് ചെയ്തിരുന്ന കാറും അടിച്ചു പൊളിച്ചശേഷമാണ് സംഘം കടന്നത്. സി.ഐ ബി.വിനോദ്കുമാറിന്റെയും എസ്.ഐ എ.ജെ.ആന്റണിയുടെയും നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |