ബാലുശ്ശേരി: എസ്.എഫ്.ഐ ജില്ലാസമ്മേളനത്തിന് ബാലശ്ശേരിയിൽ ഉജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ ധീരജ് , അനീഷ് നഗറിൽ ( അഞ്ജും ഓഡിറ്റോറിയം) ജില്ലാ പ്രസിഡന്റ് പി.താജുദ്ദീൻ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. തുടർന്ന് സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തിൽ പ്രതിനിധികൾ പുഷ്പാർച്ചന നടത്തി.
എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി കെ.വി അനുരാഗ് പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം സച്ചിൻ ദേവ് എം.എൽ.എ സ്വാഗതം പറഞ്ഞു.
ജില്ലാജോയിന്റ് സെക്രട്ടറി എം.പി മുഹമ്മദ്‌സാദിഖ് രക്തസാക്ഷി പ്രമേയവും , ജില്ലാവൈസ് പ്രസിഡന്റ് ടി.കെ.അഖിൽ അനശോചനപ്രമേയവും അവതരിപ്പിച്ചു. പി. താജുദ്ദീൻ, അശ്വന്ത്ചന്ദ്ര, കെ കൃഷ്‌ണേന്ദു , കെ സപന്യ ,പി പ്രണവ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സംസ്ഥാന സെക്രട്ടറി പി എം ആർഷോ, പ്രസിഡന്റ് കെ. അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സെറീനസലാം, കെ.വി അനുരാഗ് , സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ജാൻവി കെ.സത്യൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രവർത്തനറിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി.
ഇന്ന് വൈകീട്ട് നാലിന് വിദ്യാർത്ഥി റാലിയും പൊതുസമ്മേളനവും നടക്കും. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസമേഖലയുടെ ഉള്ളടക്കത്തിൽ പിടിമുറുക്കാൻ
കേന്ദ്ര സർക്കാർ ശ്രമം: പി.കെ.ബിജു
ബാലുശ്ശേരി: ചരിത്രവും ശാസ്ത്രവും തമസ്കരിച്ച് വിദ്യാഭ്യാസമേഖലയുടെ ഉള്ളടക്കത്തിൽ പിടിമുറുക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ.ബിജു പറഞ്ഞു. ബാലുശ്ശേരിയിൽ നടക്കുന്ന എസ്.എഫ്.ഐ. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഗൾ ചരിത്രവും പരിണാമസിദ്ധാന്തവും ലോക അറിവുകളും ഇനി പഠിക്കേണ്ടതില്ലെന്നും, ദശാവതാരത്തെക്കുറിച്ച് പഠിച്ചാൽ മതിയെന്നുമാണ് കേന്ദ്ര ഭരണകർത്താക്കൾ പറയുന്നത്. മതപരവും ജാതീയവുമായ സംഘർഷങ്ങൾക്ക് രാജ്യം വേദിയാകുകയാണ്. ആഭ്യന്തര സംഘർഷങ്ങളുടെ നാടാക്കി മതനിരപേക്ഷ സങ്കൽപ്പത്തെ ഇല്ലാതാക്കുന്നുവെന്നും അദ്ദേഹംപറഞ്ഞു
160 ലക്ഷം കോടിയായി രാജ്യത്തിന്റെ കടം വർദ്ധിച്ചു. രാജ്യത്തിന്റെ സമ്പത്ത് ചോർത്തി കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണ് കേന്ദ്രസർക്കാർ. മാത്രമല്ല ജനാധിപത്യം ഇല്ലാതാക്കി വർഗീയ അടിമത്തത്തിലേക്ക് രാജ്യത്തെ നയിക്കുകയാണ് മോദി ഭരണകൂടമെന്നും ബിജു പറഞ്ഞു.
ചരിത്രത്തെ അപമാനിക്കാൻ സംഘപരിവാർ ശ്രമം
വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ തെറ്റായ ചരിത്രം എഴുതിച്ചേർത്ത് രാജ്യത്തിന്റെ ചരിത്രത്തെ അപനിർമ്മിക്കാനുള്ള സംഘപരിവാർ അജണ്ടയെ ചെറുത്തുതോൽപ്പിക്കണമെന്ന് എസ്.എഫ്.ഐ. ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽനിന്ന് ഗാന്ധിവധത്തിലെ ആർ.എസ്.എസിന്റെ പങ്ക്, മതനിരപേക്ഷവാദികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ ചരിത്രം മുഗൾ ചരിത്രം എന്നിവ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നു. അപകടകരമായ ഈ നീക്കത്തെ വിദ്യാർത്ഥിസമൂഹവും ജനാധിപത്യവാദികളും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും സമ്മേളനം ആഹ്വാനംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |