നെടുങ്കണ്ടം: മർദ്ദനത്തിൽ പരിക്കേറ്റ് താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവ് ഡോക്ടർമാരെ ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് കട്ടിലിൽ കൈകാലുകൾ ബന്ധിച്ചശേഷം ചികിത്സ നൽകി.
നെടുങ്കണ്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മാർത്താണ്ഡം വൈഗ ഭവനിൽ പ്രവീൺ (38) ആണ് ആശുപത്രിയിൽ മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടർമാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.
സുഹൃത്തുക്കളുമായി മദ്യപിച്ചശേഷം വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇയാൾ രണ്ട് വാഹനങ്ങൾ അടിച്ചുതകർത്തിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ഇയാളെ മർദ്ദിച്ചു. ശരീരത്തിൽ പരിക്കേറ്റ് രക്തമൊലിപ്പിച്ചു നിന്ന ഇയാളെ ഭാര്യയാണ് ആശുപത്രിയിലെത്തിച്ചത്. ഡ്യൂട്ടി ഡോക്ടർ ചികിത്സയ്ക്കുന്നതിനിടെ ഇയാൾ ഇറങ്ങിയോടി.
പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഒരു മണിക്കൂർ ശ്രമത്തിനൊടുവിൽ ടൗണിൽ നിന്ന് പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. എന്നാൽ ചികിത്സയ്ക്ക് വിസമ്മതിച്ച് തലങ്ങും വിലങ്ങും ഓടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതോടെ സുരക്ഷ ഉറപ്പു തന്നാലെ ചികിത്സിക്കൂ എന്ന് ഡോക്ടർ നിലപാട് എടുത്തു. തുടർന്ന് പൊലീസ് ഇയാളുടെ കൈകാലുകൾ കട്ടിലിൽ ബന്ധിക്കുകയായിരുന്നു.
പിന്നീട് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കണ്ടത്ത് ഒരു കോൺട്രാക്ടറുടെ കീഴിൽ ജോലി ചെയ്യുകയാണ് ഇയാൾ. കോൺട്രാക്ടറുടെ വാഹനങ്ങളാണ് അടിച്ചുതകർത്തത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |