ന്യൂഡൽഹി: അപകീർത്തി പരാമർശത്തിന്റെ പേരിൽ രാഹുൽ ഗാന്ധിക്ക് തടവുശിക്ഷ വിധിച്ച സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച് എച്ച് വർമ അടക്കം 68 ജുഡീഷ്യൽ ഓഫീസർമാർക്ക് പ്രമോഷൻ നൽകാനുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി സ്റ്റേ ചെയ്തു.സ്ഥാനക്കയറ്റത്തിന് എതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ എം.ആർ.ഷായും സി.ടി.രവികുമാറും അടങ്ങിയ രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.
ഗുജറാത്ത് ഹൈക്കോടതി നൽകിയ ശുപാർശയും കോടതി നിർദ്ദേശം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ നൽകിയ നോട്ടീസുമാണ് സ്റ്റേചെയ്തത്.ഇതുസംബന്ധിച്ച് ഇടക്കാല ഉത്തരവാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. ജസ്റ്റിസ് എം.ആർ.ഷാ ഈമാസം പതിനാറിന് വിരമിക്കുന്നതിനാൽ ചീഫ് ജസ്റ്റിസ് നിയോഗിക്കുന്ന പുതിയ ബെഞ്ചായിരിക്കും തുടർന്ന് ഹർജി പരിഗണിക്കുക.
സ്ഥാനക്കയറ്റ പട്ടികയ്‌ക്കെതിരെ ഗുജറാത്തിലെ സീനിയർ സിവിൽ ജഡ്‌ജ് കേഡറിൽപ്പെട്ട രവികുമാർ മഹേത, സച്ചിൻ പ്രതാപ്റായ് മേത്ത എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ജില്ലാ ജഡ്ജി തസ്തികയിൽ 65 ശതമാനം സീറ്റുകളിൽ ജുഡീഷ്യൽ ഓഫീസർമാരുടെ മെറിറ്റിന്റേയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടത്. എന്നാൽ, ഇത് പാലിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം.
സ്ഥാനക്കയറ്റം ലഭിച്ചവർ പുതിയ തസ്തികയിൽ ചുമതലയേൽക്കരുതെന്ന് ബെഞ്ച് നിർദേശിക്കുകയും ചെയ്തു. വിജ്ഞാപനം പ്രകാരം എച്ച് എച്ച് വർമ്മയെ രാജ്‌കോട്ട് ജില്ലാ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിക്കുകയായിരുന്നു. വിധി വന്നതോടെ ഇദ്ദേഹത്തിന് സൂറത്ത് കോടതി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ആയി തുടരേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |