തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി മസ്തിഷ്‌ക മരണാനന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫലപ്രദമായി നടപ്പിലാക്കി. കരൾ മാറ്റിവച്ച വയനാട് സ്വദേശി സുജാതയെ (52) മന്ത്രി വീണാ ജോർജ് നേരിൽക്കണ്ട് സന്തോഷം പങ്കുവച്ചു. ആരോഗ്യനില വീണ്ടെടുത്ത സുജാതയെ മന്ത്രിയും മെഡിക്കൽ കോളേജിലെ ജീവനക്കാരും ചേർന്ന് യാത്രയാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ ഇതോടെ 4 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളാണ് വിജയിച്ചത്. നേരത്തെ നടന്ന മൂന്നും ജീവിച്ചിരിക്കുന്നവർ തമ്മിലുള്ളതായിരുന്നു.
ഏപ്രിൽ 25നാണ് സുജാതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകം പേർക്ക് തണലേകിയ കോട്ടയം താഴത്തങ്ങാടി സ്വദേശി കൈലാസ് നാഥിന്റെ (23) കരളാണ് മസ്തിഷ്‌ക മരണത്തെ തുടർന്ന് ദാനം നൽകിയത്.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ശങ്കർ,സൂപ്രണ്ട് ഡോ. ജയകുമാർ,സർജിക്കൽ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ.ആർ.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലാണ് കരൾ മാറ്രിവയ്ക്കൽ നടത്തിയത്. സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ.ടി.വി.മുരളി, അനസ്തീഷ്യ മേധാവി ഡോ.ഷീല വർഗീസ്, റേഡിയോളജി മേധാവി ഡോ.സജിത, മെഡിക്കൽ ഗ്യാസ്‌ട്രോ മേധാവി ഡോ.സന്ദേശ്, ക്രിട്ടിക്കൽ കെയർ മേധാവി ഡോ. രതീഷ് കുമാർ, സർജറി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ തുടങ്ങിയവർ ശസ്ത്രക്രിയയുടെ ഭാഗമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |