ചണ്ഡിഗഡ്: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബജ്‌രംഗ് ദളിനെ ഉപമിച്ചതിന്റെ പേരിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരായുള്ള 100 കോടി രൂപയുടെ അപകീർത്തിക്കേസിൽ പഞ്ചാബ് കോടതി സമൻസ് അയച്ചു. ബജ്‌രംഗ് ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റായ ഹിതേഷ് ഭരദ്വാജിന്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഖാർഗെ ജൂലായ് 10ന് ഹാജരാകണം. ദേശവിരുദ്ധ സംഘടനകളായ സിമി, അൽ ഖ്വയിദ എന്നിവരുമായി ബജ്‌രംഗ് ദളിനെ താരതമ്യപ്പെടുത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരുവിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ബജ്‌രംഗ് ദൾ നിരോധിക്കുമെന്ന പരാമർശം ഉൾപ്പെടുന്ന പ്രകടന പത്രിക പുറത്തിറക്കിയത്. കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി കെ ശിവകുമാർ, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു . പിന്നാലെ കോൺഗ്രസിന് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്.
നേരത്തെ ശ്രീരാമനെതിരെ നിലപാട് സ്വീകരിച്ച കോൺഗ്രസ് 'ജയ് ബജ്‌രംഗ് ബലി' എന്ന് വിളിക്കുന്നവരെയും എതിർക്കുകയാണെന്നാണ് പ്രധാനമന്ത്രി വിമർശിച്ചത്. രാജ്യത്തിന്റെ പൈതൃകത്തിൽ കോൺഗ്രസിന് ഒരിക്കലും അഭിമാനമുണ്ടായിരുന്നില്ല.കോൺഗ്രസ് ഇവിടെ ജയിച്ചാൽ പി എഫ് ഐയുടെ നിരോധനം നീക്കും. സിദ്ധരാമയ്യ ഭരിച്ച കാലത്ത് അഴിമതി മാത്രമാണ് സംസ്ഥാനത്ത് നടന്നതെന്നും മോദി ആരോപിച്ചു.
തുടർന്ന് സംഭവത്തിൽ വ്യക്തത വരുത്തി കോൺഗ്രസ് രംഗത്തെത്തി. ബജ്‌രംഗ് ദളിനെ നിരോധിക്കാൻ ഉദ്ദേശമില്ലെന്നും അത്തരമൊരു സംഘടനയെ നിരോധിക്കുക എന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലാണ് വരുന്നതെന്നും കോൺഗ്രസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |