കൊച്ചി: മൂന്ന് വർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായ കർമ്മചാരി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഔദ്യോഗിക പോർട്ടലിന്റെ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യമേഖലയുമായി സഹകരിച്ച് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്‌ടൈം ജോലിയും ലഭ്യമാക്കുകയാണ് കർമ്മചാരി പദ്ധതിയുടെ ലക്ഷ്യം. സ്റ്റാർ ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, ഫുഡ് ഔട്ട്ലെറ്റുകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ അവസരങ്ങൾ, ഐ.ടി അധിഷ്ഠിത ജോലികളുമുണ്ടാകും. പഠനകാലത്തു തന്നെ പ്രവർത്തന പരിചയവും നേടാൻ ഇത് സഹായിക്കും.
കർമ്മചാരി പൈലറ്റ് പദ്ധതി കൊച്ചി കോർപ്പറേഷൻ പരിധിയിൽ നടപ്പാക്കുമ്പോൾ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് തൊഴിൽ ലഭിക്കും. തുടർന്ന് സംസ്ഥാനത്തിന്റെ എല്ലാ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. കർമ്മചാരി പദ്ധതിയുടെ ഭാഗമായി പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർത്ഥികളെ പ്രൊവിഡന്റ് ഫണ്ട് പരിധിയിൽ നിന്ന് ഒഴിവാക്കാനും ഇ.എസ്.ഐ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച വിദ്യാർത്ഥികൾക്ക് മന്ത്രി നിയമനോത്തരവ് കൈമാറി. തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് കർമ്മചാരി പദ്ധതി നടപ്പാക്കുന്നത്.
പാടിവട്ടം അസീസിയ കൺവെഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ.എം. അനിൽകുമാർ മുഖ്യാതിഥിയായി. തൊഴിൽ വകുപ്പ് സെക്രട്ടറി അജിത് കുമാർ, ലേബർ കമ്മിഷണർ ഡോ. കെ. വാസുകി, അഡിഷണൽ ലേബർ കമ്മിഷണർ (എൻഫോൻഴ്‌സ്‌മെന്റ്) കെ.എം. സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |