തൊടുപുഴ: ഇടവിട്ട് വേനൽ മഴ ലഭിച്ചിട്ടും സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 28 ശതമാനത്തിൽ താഴെയെത്തി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2326.9 അടിയാണ് ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 27.90 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയം ജലനിരപ്പ് 2339.62 അടിയായിരുന്നു, 37.16%. മുൻവർഷത്തേക്കാൾ 13 അടി കുറവ്.
വേനൽ ആരംഭിച്ച് രണ്ടര മാസമാകുമ്പോൾ 21 ശതമാനം വെള്ളമാണ് കുറഞ്ഞത്. കാലവർഷവും തുലാവർഷവും കുറഞ്ഞതും ഉയർന്ന വൈദ്യുതി ഉപഭോഗവുമാണ് ജലനിരപ്പ് കുറയാൻ പ്രധാന കാരണം. ഇടയ്ക്കിടെ വേനൽ മഴ ലഭിച്ചതും കൂടുതൽ പുറം വൈദ്യുതി എത്തിച്ച് ശരാശരി ഉത്പാദനം 10 ദശലക്ഷത്തിൽ താഴെ നിറുത്താനായതും കുത്തനേ ജലനിരപ്പ് താഴാതിരിക്കാൻ കാരണമായി. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പ്രധാനപ്പെട്ട അണക്കെട്ടുകളിലാകെ 29 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. 2019ലാണ് ഇതിന് മുമ്പ് ഇതിലും താഴെ ജലശേഖരം എത്തിയത്.
മഴപെയ്തിട്ടും ഉപഭോഗം കുറഞ്ഞില്ല
ഇടവിട്ട് മഴയെത്തിയിട്ടും ചൂട് കുറയാത്തതിനാൽ വൈദ്യുതി ഉപഭോഗത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. 93 ദശലക്ഷം യൂണിറ്റിന് മുകളിലാണ് പ്രതിദിന ഉപഭോഗം. കഴിഞ്ഞ വർഷത്തേക്കാൾ ശരാശരി 8 മുതൽ 10 ദശലക്ഷം യൂണിറ്റ് കൂടുതൽ. പുറം വൈദ്യുതി എത്തിച്ച് പ്രശ്‌നം പരിഹരിച്ചെങ്കിലും ജൂണിൽ മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയേക്കും.
ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)
പമ്പ, കക്കി- 26
ഷോളയാർ- 67
ഇടമലയാർ- 29
കുണ്ടള- 94
മാട്ടുപ്പെട്ടി- 35
കുറ്റ്യാടി- 34
തരിയോട്- 16
പൊന്മുടി- 43
നേര്യമംഗലം- 56
പെരിങ്ങൽക്കുത്ത്- 26
ലോവർ പെരിയാർ- 59
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |