പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറിയ സംഭവത്തിൽ ഒൻപതു പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഇവരിൽ ഏഴ് പേരെ ഇനിയും പിടികൂടേണ്ടതുണ്ട്. പൂജ നടത്തിയ നാരായണൻ, കുമളി സ്വദേശി, തമിഴ്‌നാട് സ്വദേശികളായ അഞ്ചുപേർ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.
പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗവും ശബരിമലയുടെ കിഴക്കായി, മകരജ്യോതി തെളിയുന്ന പുണ്യകേന്ദ്രവുമായ പൊന്നമ്പലമേട്ടിൽ സന്ദർശക വിലക്ക് ലംഘിച്ചാണ് തൃശൂർ തെക്കേക്കാട്ടുമഠം നാരായണൻ തിരുമേനിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നിന്നെത്തിയ സംഘം പൂജ നടത്തിയത്.
പൊന്നമ്പലമേട്ടിലെ തറയിലിരുന്ന് നാരായണൻ തിരുമേനി കളംവരച്ച് പൂജനടത്തുന്നത് ഒപ്പമുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വീഡിയോ കണ്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഡി.ജി.പിക്കും വനംവകുപ്പിനും പരാതി നൽകി. തുടർന്നാണ് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ കേസെടുത്തത്.
മുൻപ് ശബരിമല കീഴ്ശാന്തിയുടെ സഹായിയായി സന്നിധാനത്ത് ഉണ്ടായിരുന്നപ്പോഴാണ് ഇയാൾ ക്രമക്കേട് കാട്ടിയത്. പുറത്താക്കിയെങ്കിലും തമിഴ്നാട്ടുകാർക്കൊപ്പം എല്ലാ മാസവും ഇയാൾ ശബരിമലയിലെത്താറുണ്ട്. വാഹനത്തിൽ ശബരിമല തന്ത്രി എന്ന് ബോർഡ് വച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പറയുന്നു.
പൊന്നമ്പലമേട്ടിൽ വനംവകുപ്പിന്റെ മൗനാനുവാദത്തോടെ ആളുകൾ എത്തുന്നുണ്ടെന്ന പരാതികളുണ്ട്. നാരായണൻ നമ്പൂതിരിയും സംഘവും എത്തിയതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണെന്ന് സൂചനയുണ്ട്.
നാരായണ സ്വാമിക്കെതിരെ ചുമത്തിയത് ഏഴുവർഷം വരെ വരെ തടവുശിക്ഷ ലഭിക്കാവുന്ന കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) ,1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51) എന്നീ വകുപ്പുകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |