മൂന്നാർ: പടയപ്പ എന്ന കാട്ടാനയെ തുരത്താൻ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉൾക്കാട്ടിലേയ്ക്ക് തുരത്തുന്നതുവരെ പച്ചക്കറി മാല്യന്യങ്ങൾ പ്ലാന്റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഗ്രാമപഞ്ചായത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പ്ലാന്റിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികൾ പഞ്ചായത്ത് തുടങ്ങിക്കഴിഞ്ഞു.
പച്ചക്കറികൾ, പഴം എന്നിവയുടെ മാലിന്യങ്ങൾ കഴിക്കാനാണ് ആന നല്ലതണ്ണിയിലെ പ്ലന്റിന് സമീപം വരുന്നത്. അതുകൊണ്ടു തന്നെ അവയൊന്നും അവിടെ നിക്ഷേപിക്കാതിരിക്കാൻ വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പുറത്ത് കെട്ടിക്കിടക്കുന്ന മാലിന്യങ്ങളെല്ലാം പഞ്ചായത്ത് ഇതിനോടകം മാറ്റി. തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേയ്ക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാന്റിനുള്ളിൽ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികൾ മൂന്നാർ ഗ്രാമപഞ്ചായത്തും തുടങ്ങി. മൂന്ന് ദിവസത്തിനുള്ളില്‍ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
ഭക്ഷണം തേടി കഴിഞ്ഞ ഒരു മാസമായി പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനു സമീപം പടയപ്പ എത്താറുണ്ട്. ജൈവവളമുണ്ടാക്കുന്നതിനായി സൂക്ഷിച്ചിരുന്ന പച്ചക്കറി അവശിഷ്ടങ്ങൾ പ്ലാന്റിന്റെ പ്രവേശന കവാടമുൾപ്പെടെ തകർത്ത് അകത്ത് കയറി തിന്നുന്നത് പതിവായിരുന്നു. ഇതെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ പ്ലാന്റിന് പുറത്ത് പടയപ്പയ്ക്ക് തിന്നാനായി പച്ചക്കറി അവശിഷ്ടങ്ങൾ സൂക്ഷിക്കാൻ തുടങ്ങിയത്.പ്ലാന്റിനകത്ത് കയറാതിരിക്കാനായി പഞ്ചായത്ത് ഇരുമ്പു ഗേറ്റ് സ്ഥാപിച്ചതോടെ പുറത്തിട്ടിരിക്കുന്ന പച്ചക്കറികൾ മാത്രമായി ഭക്ഷണം. ഇത് തിന്ന് വിശപ്പടക്കാൻ കഴിയാതെ വന്നതോടെ പ്ലാന്റിന് പുറത്ത് മുമ്പ് കൊണ്ടിട്ടിരുന്ന പ്ലാസ്റ്റിക് കവറുകളും കടലാസുകളും ആന തിന്നാൻ ആരംഭിച്ചിട്ടുണ്ട്.
പകൽ സമയങ്ങളിൽ ഏതു സമയത്തും എത്തുന്ന കാട്ടുകൊമ്പൻ കാരണം തൊഴിലാളികളും വളരെ ഭയത്തോടെയാണ് തൊഴിലിടങ്ങളിലേക്ക് പോകുന്നത്. പ്ലാന്റിനുള്ളിൽ കയറി പച്ചക്കറി കഴിക്കുന്നതിനോടൊപ്പം തന്നെ പ്ലാന്റിലെ സാധനസാമഗ്രികളും നശിപ്പിക്കുന്നത് പതിവായിരുന്നു. തുടർന്നാണ് പഞ്ചായത്ത് കാട്ടുകൊമ്പൻ പടയപ്പ കയറാതിരിക്കാൻ കവാടത്തിൽ ഗേറ്റ് സ്ഥാപിച്ചത്. എന്നാൽ ഇവിടെ സ്ഥാപിച്ച ഗേറ്റിനും കേടുപാടുകൾ വരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |