മലപ്പുറം: പൊന്നാനിയിൽ സുരക്ഷാക്രമീകരണങ്ങൾ കാറ്റിൽ പറത്തി ചെറുവള്ളത്തിൽ ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളത്തിൽ യാത്ര ചെയ്തത്. താനൂർ ബോട്ടപകടത്തിന് പിന്നാലെ സംസ്ഥാനമാകെയുള്ള ജലഗതാഗത മാർഗങ്ങൾ ജാഗ്രത പാലിക്കവേയാണ് സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയുള്ള സംഭവം അരങ്ങേറിയത്.
ചെറുവള്ളത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.
അതേസമയം കേരളത്തെ നടുക്കിയ താനൂർ ബോട്ടപകടത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിട്ടെങ്കിലും ,പരിഗണനാ വിഷയങ്ങൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു. മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഉത്തരവ് 48 മണിക്കൂറിനകം ഇറങ്ങേണ്ടതാണെങ്കിലും റിട്ട. ജസ്റ്റിസ് വി.കെ. മോഹനൻ അദ്ധ്യക്ഷനായ കമ്മിഷനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസം മാത്രം.
അന്വേഷണത്തിന്റെ പരിഗണനാ വിഷയങ്ങൾ തയാറാക്കാൻ ചീഫ് സെക്രട്ടറിയെ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരുന്നു. മന്ത്രിസഭാ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ടേംസ് ഓഫ് റഫറൻസ് തയാറാക്കി ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് സമർപ്പിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി പരിഗണനാ വിഷയങ്ങളുടെ പട്ടിക മുഖ്യമന്ത്രിക്ക് കൈമാറി. മുഖ്യമന്ത്രി ഇത് പരിശോധിച്ച് വിജ്ഞാപനമിറക്കാനായി മടക്കിയെന്ന് സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |