തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല പരിപാടികൾക്ക് അനന്തപുരിയിൽ ആവേശത്തുടക്കം. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന ഭക്ഷ്യമേള കനകക്കുന്നിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ജി. ആർ. അനിൽ, ആന്റണി രാജു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച കാർഷിക ഉത്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച നിലവിളക്കും, മറ്റ് അലങ്കാരങ്ങളും ഉദ്ഘാടന പരിപാടിയെ വേറിട്ടതാക്കി. വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ മന്ത്രിമാർ നാട മുറിച്ച് ഉദ്ഘാടനം ചെയ്തു. കളക്ടർ ജെറോമിക് ജോർജ് ,വി.കെ പ്രശാന്ത് എം.എൽ.എ, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, തുടങ്ങിയവർ പങ്കെടുത്തു.
കുറ്റവാളി എത്ര തെളിവു മായ്ക്കാൻ ശ്രമിച്ചാലും അറിയാതെ ഒരെണ്ണം ശേഷിപ്പിച്ചിട്ടുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുന്ന കേരള പൊലീസിന്റെ പവലിയനിലെ ഫിംഗർപ്രിന്റ് ബ്യൂറോയുടെ സ്റ്റാളും കേരള പൊലീസിന്റെ സ്വയം പ്രതിരോധ പരിശീലന സംഘവും മേളയിൽ റെഡിയാണ്. ശാരീരികമായ അതിക്രമങ്ങൾ എങ്ങനെ നേരിടാമെന്ന് എട്ട് പേരടങ്ങുന്ന സംഘം പരിശീലിപ്പിക്കുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടാണ് പരിശീലനം. കൂടാതെ ടെലി കമ്മ്യൂണിക്കേഷൻ, ഫോറൻസിക് സയൻസ്, പൊലീസിന്റെ വിവിധ ആയുധശേഖരങ്ങൾ, ഡ്രോൺ ഫോറൻസിക് ലാബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഡോഗ് ഷോയും, അശ്വാരൂഢ സേനയുടെ പ്രകടനവുമുണ്ടാകും.
കാസർകോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ നടന്ന് ചെന്ന് വെള്ളം ശേഖരിക്കാൻ കഴിയുന്ന തുരങ്കങ്ങളായ സുരങ്കയുടെ മാതൃകയാണ് ടൂറിസം വകുപ്പിന്റെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്. വിവിധ വകുപ്പുകളുടെ പ്രദർശന വിപണന സ്റ്റാളുകൾ , ഫുഡ് കോർട്ട്, സൗജന്യ സർക്കാർ സേവനങ്ങൾ ലഭ്യമാകുന്ന സർവീസ് സ്റ്റാളുകൾ, യൂത്ത് സെഗ്മെന്റ്, ടെക്നോസോൺ തുടങ്ങിയവയുമുണ്ട്. കൂടാതെ പ്രമുഖ കലാകാരന്മാരുടെ സാംസ്കാരിക പരിപാടികളും അരങ്ങേറും. എല്ലാ ദിവസവും വൈകുന്നേരം നിശാഗന്ധിയില് പ്രമുഖ കലാകാരന്മാര് അണിനിരക്കുന്ന സാംസ്കാരിക പരിപാടികളുമുണ്ടാകും.. പ്രവേശനം സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |