തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ കർശന നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തും.
കാര്യക്ഷമതയുള്ള സെക്യൂരിറ്റികളെ നിയോഗിക്കും. അവർക്ക് വാക്കി ടോക്കി നൽകും. സെക്യൂരിറ്റിയുടെ നമ്പർ എല്ലാവർക്കുമായി പ്രദർശിപ്പിക്കും. സെക്യൂരിറ്റി ജീവനക്കാർ പട്രോളിംഗ് നടത്തണം.
അവരെ അടിയന്തരമായി വിളിച്ചുവരുത്താൻ
കാഷ്വാലിറ്റികളിൽ 15ദിവസത്തിനകം അലാറം സ്ഥാപിക്കും. ആശുപത്രികളിൽ ആക്രമണം ഉണ്ടായാൽ തടയുന്നതിന് സുരക്ഷാ സംവിധാനം അടിയന്തരമായി പ്രവർത്തിക്കണം. മോക് ഡ്രിൽ നടത്തി ഇത് ഉറപ്പാക്കും.
ഐ.സിയുവിലും മറ്റും കഴിയുന്ന രോഗിയുടെ വിവരങ്ങൾ ബന്ധുക്കൾ ആവശ്യപ്പെടുമ്പോൾ ലഭ്യമാക്കാൻ കൗണ്ടർ തുറക്കും. രോഗികളുടെ വിവരങ്ങൾ കുട്ടിരിപ്പുകാരുമായി സംസാരിക്കുന്നതിന് ബ്രീഫിംഗ് റൂം ഒരുക്കും.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ഇവ നടപ്പാക്കിയശേഷമുള്ള സുരക്ഷാ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്ക്കകം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ മന്ത്രിക്ക് നൽകണം.
ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിന് പിന്നാലെ സമരം ചെയ്ത മെഡിക്കൽ വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു ഉന്നതതല യോഗം.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ.രത്തൻ ഖേൽക്കർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.തോമസ് മാത്യു,എല്ലാ മെഡിക്കൽ കോളേജുകളിലേയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കൂട്ടിരിക്കാൻ ഒരാൾ മാത്രം
വാർഡുകളിൽ കൂട്ടിരിപ്പിന് ഒരാൾ മാത്രം
അത്യാഹിത വിഭാഗത്തിൽ 2 പേർ ആകാം
അത്യാവശ്യ ഘട്ടങ്ങളിൽ ഒരാളെക്കൂടി അനുവദിക്കാം.
രോഗികളും ജീവനക്കാരുമായി സൗഹാർദപരമായ അന്തരീക്ഷം വേണം.
ഏകവാതിൽ
സുരക്ഷ ഉറപ്പാക്കാനായി ആശുപത്രിക്ക് അകത്തേക്കും പുറത്തേക്കും പോകുന്നത് ഒരു വാതിൽ വഴിയായിരിക്കണം. ഇടനാഴികളിൽ വെളിച്ചവും സുരക്ഷാ സംവിധാനവും ഉറപ്പാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |