തിരുവനന്തപുരം: അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ പിണറായി സർക്കാരിനെ ജനം വിചാരണ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഇത്രമാത്രം ദ്രോഹിച്ച സർക്കാർ ഇതുവരെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യു.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
7 വർഷമായി ദുർഭരണത്തിന്റെ കെടുതികൾ ജനങ്ങൾ അനുഭവിക്കുകയാണ്. ഏറ്റവും വലിയ അഴിമതി നടത്തിയ സർക്കാരെന്നാണ് ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്നത്. അഴിമതിക്കഥകൾ ഇനിയും പുറത്തുവരാനുണ്ട്. അതോടെ മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും. സ്വർണ്ണക്കടത്ത് മുതൽ എ.ഐ ക്യാമറ വരെയുള്ള എല്ലാ അഴിമതികളും ഒടുവിൽ ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണ്.
മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം കഷ്ടപ്പെടുന്ന സാധാരണക്കാരുടെ തലയിൽ അധികനികുതി അടിച്ചേല്പിച്ച് നികുതി ഭീകരത നടപ്പാക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം കേരളമാണ്. സാധാരണക്കാരന്റെയും കർഷകരുടെയും കണ്ണീരുകാണാൻ സർക്കാരിന് മനസ്സില്ലാതായി.
ക്യാമറ വിവാദത്തിലുൾപ്പെട്ട പ്രസാഡിയ കമ്പനിയിലെ ഒരാളെയും അറിയില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കാവുമോയെന്നും സതീശൻ ചോദിച്ചു. സി.പി.എമ്മിന്റെ ശവക്കുഴി തോണ്ടിയിട്ടേ പിണറായിയുടെ ഭരണം അവസാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |