കോഴിക്കോട്: താമരശ്ശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു(25) ആണ് മരിച്ചത്. ദമ്പതികളും രണ്ട് കുട്ടികളും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്.
ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ചുരം കയറുകയായിരുന്ന ഹനീഫ-സക്കീന ദമ്പതികളും മക്കളും സഞ്ചരിച്ചിരുന്ന ബൈക്കും ചുരമിറങ്ങുകയായിരുന്ന പിക്കപ്പും തമ്മിൽ ഒന്നാം വളവിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നാല് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും സക്കീന മരിച്ചു. പരിക്കേറ്റ കുട്ടികളിൽ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
അതേസമയം ചുരത്തിലുണ്ടാകുന്ന അപകടങ്ങൾ, വാഹന തകരാറുകൾ എന്നിവ അടിയന്തരമായി പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനായി പല തരത്തിലുള്ള നിയന്ത്രണങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്താറുണ്ടെങ്കിലും പൂർണമായി വിജയം കാണാറില്ല. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമായിരുന്നു. ഉത്സവാഘോഷങ്ങൾ, സ്‌കൂൾ അവധിക്കാലം എന്നിവ മുന്നിൽ കണ്ട് താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ദുഷ്‌ക്കരമാകുന്നത് തടയാൻ ജില്ലാ കളക്ടർ എ.ഗീതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |