തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആറ്റിങ്ങൽ സ്വദേശി രാഖിശ്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ ആരോപണത്തിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ. രാഖിശ്രീയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന യുവാവിന് ഡിവൈഎഫ്ഐ ബന്ധമുണ്ടെന്ന പ്രചാരണത്തിലാണ് പ്രാദേശിക നേതൃത്വം വ്യക്തത വരുത്തിയത്. ആരോപണവിധേയൻ ഡിവൈഎഫ്ഐയുടെ ഒരു ഘടകത്തിലും അംഗമല്ലെന്നും സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ആറ്റിങ്ങൽ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ അറിയിച്ചത്.
കുറ്റാരോപിതനായ വ്യക്തിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചാൽ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സജീവ പ്രവർത്തകനാണെന്ന് മനസിലാകുമെന്നും മറിച്ചുള്ളവ വ്യാജ വാർത്തകളാണെന്നുമാണ് ഡിവൈഎഫ്ഐ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. രാഖിശ്രീയുടെ മരണത്തിലേയ്ക്ക് നയിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന ഓൺലൈൻ മാദ്ധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആറ്റിങ്ങൽ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ദേവു എന്ന് വിളിക്കുന്ന രാഖിശ്രീയെ വീട്ടിലെ ടോയ്ലറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എസ്‌എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയതിന് പിറ്റേദിവസമാണ് രാഖിശ്രീ(16) ആത്മഹത്യ ചെയ്‌തത്. സംഭവത്തിൽ ചിറയിൻകീഴ് പുളിമൂട്ടിൽ കടവ് സ്വദേശിയായ 28കാരനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. 28കാരൻ മകളെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |