തിരുവനന്തപുരം:കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ്.എഫ്.ഐ നേതാവിനെ തിരുകിക്കയറ്റിയ കേസിൽ പരാതിക്കാരനായ കേരള സർവകലാശാലാ രജിസ്ട്രാർ ഡോ.അനിൽകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ക്രമക്കേടിന്റെ രേഖകൾ രജിസ്ട്രാർ പൊലീസിന് കൈമാറി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ-ഇൻ-ചാർജായിരുന്ന ഡോ. ജി.ജെ. ഷൈജുവിനെയും തട്ടിപ്പ് കാട്ടിയ വിദ്യാർത്ഥി വിശാഖിനെയും സസ്പെൻഡ് ചെയ്തതായി ഇന്നലെ കോളേജ് അധികൃതർ രജിസ്ട്രാറെ അറിയിച്ചു. പ്രിൻസിപ്പലിനെ ഉടൻ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
ഡോ.ഷൈജുവിനെ ഒന്നാംപ്രതിയും വിശാഖിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസെടുത്തത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി (യു.യു.സി) വിജയിച്ച അനഘയ്ക്ക് പകരം എസ്.എഫ്.ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി എ.വിശാഖിനെ ഉൾപ്പെടുത്തിയായിരുന്നു തിരിമറി.
അതിനിടെ, പൊലീസിന്റെ എഫ്.ഐ.ആറിൽ വിശാഖിന് 19വയസെന്ന് തെറ്റായി രേഖപ്പെടുത്തിയത് വിവാദമായി. യഥാർത്ഥ വയസ് 24 ആണ്. പ്രായം കുറച്ചുകാട്ടിയത് വിവാദമായതോടെ പൊലീസ് തിരുത്തുമെന്നാണ് സൂചന. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെന്ന നിലയിൽ പ്രായം കണക്കാക്കിയപ്പോഴുണ്ടായ പിശകാണെന്ന് പൊലീസ് പറയുന്നു. വിശാഖിന്റെ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ രേഖകൾ കോളേജിനോട് വാഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, സുപ്രീംകോടതി അംഗീകരിച്ച ലിങ്ദോ കമ്മിറ്റി റിപ്പോർട്ട് പ്രകാരം യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി മത്സരിക്കാനുള്ള പ്രായപരിധി 22 ൽ താഴെ ആയിരിക്കണം. 24 വയസുള്ള വിശാഖിന് മത്സരിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |