മൂവാറ്റുപുഴ: വേനൽമഴയെത്തിയതോടെ ആറ്റിലും കനാലുകളിലും ഏറ്റുമീനിന്റെ കാലമാണ്. ഏറ്റുമീൻ ചാകര ലക്ഷ്യമിട്ട് ചൂണ്ടാക്കാരും നിലയുറപ്പിച്ചു കഴിഞ്ഞു. ചിലർക്ക് ഒഴിവുദിന വിനോദമാണ് ഇതെങ്കിൽ മറ്റു ചിലർക്ക് ജീവനോപാധിയാണ് ചൂണ്ടയിടൽ.
ചെറിയതോതിൽ മഴയും മേഘാവൃതമായ ആകാശവുമുള്ളപ്പോൾ ചൂണ്ടയിട്ടാൽ മീൻ കൊത്തും. ഇത് മുന്നിൽ കണ്ടാണ് ചൂണ്ടയിടൽ സംഘങ്ങൾ തമ്പടിക്കുന്നത്. യുവാക്കൾ മുതൽ വൃദ്ധർ വരെ ചൂണ്ടയുമായുണ്ട്.മൂവാറ്റുപുഴയാറിന്റെ കൈവഴിയായ മുളവൂർ തോട്ടിലും ചൂണ്ടയിടാൻ ധാരാളം പേർ എത്തുന്നു. മൂവാറ്റുപുഴയാറിലെ പുഴയോര നടപ്പാതകളിലും തോടുകളുടെ പാലങ്ങളിലുമെല്ലാം പ്രായഭേദമെന്യേ ചൂണ്ടയിടലുകാരെ കാണാം. പുഴ മീനുകൾക്ക് ആവശ്യക്കാർഏറെ. ചേറ്, വരാൽ, മനഞ്ഞിൽ, വാള, കട്‌ല, റൂഹ് അടക്കമുള്ള മത്സ്യങ്ങളാണ് ചൂണ്ടയിൽ കുടുങ്ങുന്നത്.
ചൂണ്ടയിൽ നാടൻ മുതൽ വിദേശി വരെ
നാടൻ ചൂണ്ടകൾ മുതൽ അത്യാധുനിക സംവിധാനങ്ങളോടു കൂടിയ ചൂണ്ടകൾ വരെ ഇവർ ഉപയോഗിക്കുന്നു. 6000 രൂപ മുതൽ വിപണിയിൽ വിദേശ ഇനം ചൂണ്ട ലഭ്യമാണ്. ആദ്യകാലത്ത് ചൂണ്ടയിൽ കോർത്തിരുന്നത് മണ്ണിരയെയാണ്. ഉണക്ക ചെമ്മീൻ, ചെറുപരലുകൾ, കോഴി വേസ്റ്റ്, മൈദ മാവിൽ മഞ്ഞൾപ്പൊടി ചേർത്തുണ്ടായ ചെറിയ ഗുളിക തുടങ്ങിയവയാണ് ഇപ്പോൾ കൂടുതലായി ഉപയോഗിക്കുന്നത്. മൈദമാവാണ് മീൻ കൊത്താൻ ഏറ്റവും നല്ലത്.
ചൂണ്ടയിട്ട് പിടിക്കുന്ന മീനുകൾക്ക് വൻ ഡിമാന്റാണ്. പറയുന്ന വിലയ്ക്ക് വാങ്ങാൻ ആവശ്യക്കാരുണ്ടെന്ന് മൂവാറ്റുപുഴ ആറിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കെ.ആർ. രാജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |