തിരുവനന്തപുരം:'ഒരിക്കലും വിരമിക്കൽ ഇല്ലാത്ത മേഖലയാണ് സിനിമ...ഇനി നല്ല സിനിമകളുടെ ഭാഗമാകണം...' മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും സജീവമായ ജോബി ഈ മാസം 31ന് സർക്കാർ സർവീസിൽ നിന്ന് വിരമിക്കുകയാണ്. പിന്നെ സിനിമയിൽ മികച്ച കഥാപാത്രങ്ങൾ ചെയ്യാനാണ് മോഹം.
24 വർഷത്തെ സർവീസിന് ശേഷം തിരുവനന്തപുരം സ്റ്റാച്യുവിലുള്ള കെ.എസ്.എഫ്.ഇ അർബൻ റീജിയണൽ ഓഫീസിൽ നിന്ന് സീനിയർ മാനേജരായി വിരമിക്കുമ്പോൾ സിനിമയെയും ജീവിതത്തെയും കുറിച്ച് വലിയ പ്രതീക്ഷകളാണ് ജോബിക്ക്. 1999ൽ പി.എസ്.സി പരീക്ഷ എഴുതി ജൂനിയർ അസിസ്റ്റന്റായി സർവീസിൽ കയറുമ്പോഴും അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയുടെ ഗ്ലാമറിലായിരുന്നു. സിനിമയിൽ നിന്ന് സ്ഥിരമായ വരുമാനം ലഭിക്കാത്തതാണ് മറ്റൊരു തൊഴിൽ കൂടി തിരഞ്ഞെടുക്കാൻ കാരണം. കഷ്ടപ്പെട്ട് പഠിച്ച് എൽ.ഐ.സി ഉൾപ്പെടെയുള്ള പരീക്ഷകൾ വിജയിച്ചു. വകുപ്പ് തല പരീക്ഷകളിലൂടെ സ്ഥാനക്കയറ്റം ലഭിച്ചു. കളിയാക്കിയവർ അന്ന് കൈയടിച്ചു. വിവിധ ജില്ലകളിലായി സൗഹൃദങ്ങളും അനുഭവസമ്പത്തും ലഭിച്ചു. കെ.എസ്.എഫ്.ഇയുടെ സാംസ്കാരിക സംഘടനയായ സെസ്കയും പിന്തുണയേകി.കെ.എസ്.എഫ്.ഇ എം.ഡി, ചെയർമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ജോബിയുടെ വിരമിക്കൽ ദുഃഖമാണ്.
ഹാസ്യത്തിനപ്പുറം
അൻപതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതിൽ കൂടുതലും ഹാസ്യവേഷങ്ങളും. 2018ൽ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് ആത്മവിശ്വാസം കൂട്ടി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തും. ഇപ്പോൾ വേലക്കാരി ജാനു എന്ന ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നു. സംസ്ഥാന യുവജനോത്സവത്തിൽ വിധികർത്താവായി എല്ലാവർഷവും എത്താറുണ്ട്.
ഭാര്യ സൂസനും മക്കൾ സിദ്ധാർത്ഥിനും ശ്രേയസിനും ഒപ്പം പേരൂർക്കട അമ്പലമുക്കിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |