ക്വാലാലംപുർ: മലയാളി താരം എച്ച്.എസ്.പ്രണോയിയും ഒളിമ്പിക് മെഡൽ ജേതാവ് പി.വി.സിന്ധുവും മലേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
പുരുഷ സിംഗിൾസിൽ ലോക ഒൻപതാം നമ്പർ താരമായ പ്രണോയ് 11-ാം റാങ്കുകാരനായ ചൈനയുടെ ലി ഷിഫെങ്ങിനെ കീഴടക്കി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് മലയാളിതാരം വിജയം നേടിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് ശക്തമായി തിരിച്ചുവരികയായിരുന്നു. സ്‌കോർ: 13-21, 21-16, 21-11. ക്വാർട്ടറിൽ ജൊനാഥൻ ക്രിസ്റ്റിയോ കെന്റാ നിഷിമോട്ടോയോ ആയിരിക്കും പ്രണോയ്‌യുടെ എതിരാളി.
വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ സിന്ധു ജപ്പാന്റെ ആയ ഒഹോരിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ: 21-16, 21-11. 40 മിനിട്ടുകൊണ്ടാണ് സിന്ധു വിജയം നേടിയത്. ടൂർണമെന്റിലെ ആറാം സീഡായ സിന്ധു നിലവിൽ ലോക റാങ്കിംഗിൽ 13-ാം സ്ഥാനത്താണ്. ഇതുവരെ ഒഹോരിയ്‌ക്കെതിരേ 12 തവണ മത്സരിച്ചപ്പോഴും വിജയം സിന്ധുവിനൊപ്പമായിരുന്നു. ക്വാർട്ടറിൽ ചൈനയുടെ യി മാൻ ഷാങ്ങാണ് സിന്ധുവിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |